ന്യൂഡൽഹി: 2026ലെ പുതിയ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് റിപ്പോർട്ടിൽ ഇന്ത്യയ്ക്കു മുന്നേറ്റം. കഴിഞ്ഞ വർഷത്തെ വീഴ്ചയ്ക്കു ശേഷം ഇന്ത്യ വീണ്ടും നില മെച്ചപ്പെടുത്തി. 85 സ്ഥാനത്തുനിന്ന് എൺപതാം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തിയത്. നിലവിൽ ഇന്ത്യൻ പൗരന്മാർക്കു വീസയില്ലാതെ അല്ലെങ്കിൽ വീസ ഓൺ അറൈവൽ സൗകര്യത്തോടെ 55 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാം.
മെച്ചപ്പെടുത്തി
ഇന്‍റനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽനിന്നുള്ള പ്രത്യേക വിവരങ്ങളും ഹെൻലി ആൻഡ് പാർട്ണേഴ്സ് പഠനവും അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയാറാക്കുന്നത്. ഒരു പാസ്‌പോർട്ട് കൈവശമുള്ള വ്യക്തിക്കു മുൻകൂട്ടി വീസ എടുക്കാതെ എത്ര രാജ്യങ്ങളിൽ പ്രവേശിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. 2025ലെ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൽ ഇന്ത്യ 85-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. 2024ലെ എൺപതാം റാങ്കിൽനിന്നാണ് താഴേക്കു പോയത്.
കരുത്തൻ സിംഗപ്പുർ
ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ട് എന്ന പദവി തുടർച്ചയായ മൂന്നാം വർഷവും നിലനിർത്തി സിംഗപ്പുർ പട്ടികയിൽ ഒന്നാമതായി തുടരുന്നു. ആകെ 227 സ്ഥലങ്ങളിൽ 192 എണ്ണത്തിലേക്കും സിംഗപ്പുർ പാസ്‌പോർട്ട് ഉടമകൾക്കു വീസയില്ലാതെ പ്രവേശിക്കാം. 188 രാജ്യങ്ങളിലേക്കു യാത്രാ ചെയ്യാവുന്ന ജപ്പാനും ദക്ഷിണ കൊറിയയും തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുണ്ട്.
186 രാജ്യങ്ങളിലേക്കു വീസാരഹിത പ്രവേശനം കിട്ടുന്ന പാസ്പോർട്ടുമായി ഡെന്മാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമനി, ഗ്രീസ്, അയർലൻഡ്, നെതർലൻഡ്‌സ്, നോർവേ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് 185 രാജ്യങ്ങളിലേക്കു യാത്രാ അനുമതിയുണ്ട്. 184 രാജ്യങ്ങളിലേക്കു പ്രവേശന സൗകര്യം കിട്ടുന്ന ഹംഗറി, പോർച്ചുഗൽ, സ്ലൊവാക്യ, സ്ലോവേനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ആദ്യ അഞ്ചാം സ്ഥാനം പങ്കിട്ടു.