ന്യൂഡൽഹി: കോമണ്‍വെൽത്ത് രാജ്യങ്ങളുടെ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം (സിഎസ്പിഒസി 2026) നാളെ ഡൽഹിയിൽ ആരംഭിക്കും. 42 രാജ്യങ്ങൾ പങ്കെടുക്കുമെന്ന് ഇതിനോടകം അറിയിച്ച സമ്മേളനത്തിൽ പാക്കിസ്ഥാനും ബംഗ്ലാദേശും ഉണ്ടാകില്ല.
15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസത്തെ സമ്മേളനത്തിലേക്ക് 56 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ ക്ഷണിച്ചതായി ലോക്സഭാ സ്പീക്കർ ഓം ബിർള പത്രസമ്മേളനത്തിൽ അറിയിച്ചു.
നിയമനിർമാണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് നിർമിതബുദ്ധിയുടെ ഉപയോഗം, നൂതന ആശയങ്ങളുടെ പങ്കിടൽ, പാർലമെന്റംഗങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം, പാർലമെന്റിനെയും സുരക്ഷയെയും കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുക, പാർലമെന്റംഗങ്ങളുടെ ആരോഗ്യം, ക്ഷേമം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.
ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും കോമണ്‍വെൽത്ത് പാർലമെന്റുകൾക്കിടയിൽ സഹകരണം വർധിപ്പിക്കുകയുമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുമുന്‍പ് 2024ൽ ഉഗാണ്ടയിലായിരുന്നു സമ്മേളനം നടന്നത്.