കൊച്ചി: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രേഖകളില്ലാതെ കൊണ്ടുവന്ന ബീഹാറില്‍ നിന്നുള്ള 21 കുട്ടികള്‍ക്ക് രക്ഷകരായത് ആലുവ റൂറല്‍ എസ്പി എം. ഹേമലതയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങള്‍.
എറണാകുളം പുത്തന്‍വേലിക്കര പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ സുബീഷ്, മുനമ്പം പോലീസ് സ്‌റ്റേഷനിലെ സിപിഒ പി.എസ്. സുജിത് ലാല്‍, കൂത്താട്ടുകുളം പോലീസ് സ്‌റ്റേഷനിലെ സിപിഒ മജീഷ് എന്നിവരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ രക്ഷിക്കാനായത്.
ഒരു മോഷണക്കേസിന്‍റെ തുടര്‍ നടപടികളുടെ ഭാഗമായി ഒഡീഷയിലെത്തി മടങ്ങുകയായിരുന്നു പോലീസ് സംഘം. ഭുവനേശ്വറില്‍ നിന്ന വിവേക് എക്‌സ്പ്രസില്‍ കയറിയപ്പോള്‍ കുട്ടികള്‍ അതിലുണ്ടായിരുന്നു. കൂടെ ആരെയും കാണാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അവരുമായി സംസാരിച്ചപ്പോള്‍ ഇവിടേക്ക് പഠിക്കാനായി വന്നതാണെന്നും ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ലെന്നും കുട്ടികള്‍ പറഞ്ഞു.
ഇതില്‍ ഒരു കുട്ടിയുടെ ആധാര്‍ കാര്‍ഡില്‍ 13 വയസാണ് രേഖപ്പെടുത്തിയിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോ ജനന സര്‍ട്ടിഫിക്കറ്റുകളോ കൈവശം ഇല്ലാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇടയ്ക്ക് ഒരാള്‍ മറ്റൊരു കമ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് വന്ന് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതു പോലീസുകാര്‍ ശ്രദ്ധിച്ചിരുന്നു.
തുടര്‍ന്ന് ഇയാളുടെയും 21 കുട്ടികളുടെയും ഫോട്ടോയെടുത്ത പോലീസ് സംഘം ഇത് സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചിലെ എസ്‌ഐ എം.എസ്. ഷാനിനെ അറിയിക്കുകയായിരുന്നു.
അദ്ദേഹം റെയില്‍വേ പോലീസിന് ഫോട്ടോ ഉള്‍പ്പെടെയുളള വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ് എത്തുകയായിരുന്നു. മതിയായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 21 കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി)യുടെ നേതൃത്വത്തില്‍ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി.