വൃന്ദാവനിലെ ആത്മീയ വീഥികളിൽ ശാന്തതയുടെയും ഭക്തിയുടെയും പ്രതീകമായി അറിയപ്പെടുന്ന പ്രേമാനന്ദ് മഹാരാജിന്റെ തികച്ചും വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്.
സാധാരണയായി തന്റെ ആത്മീയ ദിനചര്യകളുടെ ഭാഗമായി കാറിൽ യാത്ര ചെയ്യാറുള്ള മഹാരാജ്, പെട്ടെന്നൊരു ദിവസം സ്കൂട്ടർ ഓടിക്കുന്ന നിലയിൽ പ്രത്യക്ഷപ്പെട്ടത് കണ്ടുനിന്നവരിലും അനുയായികളിലും ഒരുപോലെ അത്ഭുതമുളവാക്കി.
ഫെബ്രുവരി അഞ്ചാം തീയതി വ്യാഴാഴ്ച പുലർച്ചെ, ശ്രീ ഹിത് രാധാ കേളി കുഞ്ച് ആശ്രമത്തിൽ നിന്നും യമുനാ തീരത്തെ തന്റെ പതിവ് പ്രാർഥനകൾക്കായി പുറപ്പെട്ടതായിരുന്നു അദ്ദേഹം.
തന്റെ വെള്ള ഫോർച്യൂണർ കാറിൽ യാത്ര ചെയ്യവേ, യമുനാ നദിക്കരികിലെ മണൽ നിറഞ്ഞ പാതയിൽ എത്തിയപ്പോൾ അദ്ദേഹം അപ്രതീക്ഷിതമായി വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.
കാറിൽ നിന്നിറങ്ങിയ അദ്ദേഹം കൂടെയുണ്ടായിരുന്ന സഹായിയുടെ സ്കൂട്ടർ ആവശ്യപ്പെടുകയും യാതൊരു മടിയും കൂടാതെ അത് സ്വയം ഓടിച്ചു മുന്നോട്ട് പോവുകയും ചെയ്തു.
ഏകദേശം 500 മീറ്ററോളം ദൂരം ആ മണൽപ്പരപ്പിലൂടെ സ്കൂട്ടർ ഓടിച്ച അദ്ദേഹത്തിന്റെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു. ഈ അപൂർവ്വ ദൃശ്യം കണ്ടതോടെ സമീപത്തുണ്ടായിരുന്ന ഭക്തർ ഭക്തിപാരവശ്യത്താൽ 'രാധേ-രാധേ' മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് അദ്ദേഹത്തിന് പിന്നാലെ കൂടി.
സുരക്ഷാ ജീവനക്കാർ ദൃശ്യങ്ങൾ പകരർത്തുന്നത് തടയാൻ ശ്രമിച്ചെങ്കിലും, പാടങ്ങളിൽ ജോലി ചെയ്തിരുന്നവരും വഴിപോക്കരും പകർത്തിയ ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരിലേക്ക് എത്തിച്ചേർന്നു.
കാൺപൂരിലെ ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തിൽ അനിരുദ്ധ് കുമാർ പാണ്ഡെ എന്ന പേരിൽ ജനിച്ച അദ്ദേഹം, തന്റെ കുട്ടിക്കാലം മുതൽക്കേ ആത്മീയതയിൽ വലിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
കളിചിരികളിൽ ഏർപ്പെടുന്ന പ്രായത്തിൽ തന്നെ ധ്യാനത്തിലും പുരാണ പാരായണത്തിലും മുഴുകിയിരുന്ന അദ്ദേഹം വെറും 13 -ാം വയസിൽ ലൗകിക ജീവിതം ഉപേക്ഷിച്ച് സന്യാസ പാത തിരഞ്ഞെടുത്തു.
പിൽക്കാലത്ത് രാസലീലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് അദ്ദേഹത്തെ വൃന്ദാവനത്തിലേക്ക് നയിക്കുകയും ബാങ്കെ ബിഹാരി ക്ഷേത്രവുമായി ബന്ധപ്പെട്ട് തന്റെ ആത്മീയ പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു.
ഇന്ന് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി കോടിക്കണക്കിന് ആളുകൾ പിന്തുടരുന്ന അദ്ദേഹം, ആധുനിക ലോകത്ത് ആത്മീയതയെ ലളിതമായി അവതരിപ്പിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളാണ്.