വേദന സഹിക്കവയ്യാതെ ഒരു മിണ്ടാപ്രാണി സ്വയം ചികിത്സ തേടി ആശുപത്രിയിലെത്തിയ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ബ്രസീലിലെ ജുവാസീറോ ഡോ നോർട്ടെയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാലിന് ഗുരുതരമായി പരിക്കേറ്റ ഒരു തെരുവ് നായ യാതൊരു പേടിയും കൂടാതെ നഗരത്തിലെ ഒരു മൃഗാശുപത്രിയിലേക്ക് നടന്നു കയറുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ സംഭവം അത്ഭുതപ്പെടുത്തുന്നതാണ്. ആശുപത്രിയിലെത്തിയ നായ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്റെ പരിക്കേറ്റ കാൽ ഉയർത്തിക്കാട്ടി സഹായം അഭ്യർഥിച്ചു.
ആദ്യകാഴ്ചയിൽ ചെറിയൊരു പരിക്കാണെന്ന് ജീവനക്കാർ കരുതിയെങ്കിലും വിശദമായ പരിശോധനയിലാണ് നായയുടെ കാലിൽ മാരകമായ കാൻസർ ട്യൂമർ ബാധിച്ചതാണെന്ന നടുക്കുന്ന വിവരം പുറത്തുവരുന്നത്.
ശരിയായ പരിചരണമില്ലാതെ തെരുവിൽ കഴിഞ്ഞിരുന്ന ആ ജീവന് അടിയന്തര ചികിത്സ അത്യാവശ്യമായിരുന്നു. സാധാരണഗതിയിൽ തെരുവ് നായ്ക്കൾക്ക് അപ്രാപ്യമായ കീമോതെറാപ്പി ഉൾപ്പെടെയുള്ള സങ്കീർണ്മായ ചികിത്സാ നടപടികൾ ക്ലിനിക്കിലെ ഡോക്ടർമാർ യാതൊരു മടിയും കൂടാതെ ആരംഭിച്ചു.
മൃഗങ്ങളുടെ തീക്ഷ്ണമായ സഹജവാസനയാണ് തന്നെ സുരക്ഷിതമായ ഒരിടത്തേക്ക് നയിച്ചതെന്ന് തെളിയിക്കുന്നതായിരുന്നു ഈ നായയുടെ പ്രവർത്തി.
നിലവിൽ ആരോഗ്യനില മെച്ചപ്പെട്ട നായയെ പൂർണമായി സുഖം പ്രാപിച്ച ശേഷം ദത്തെടുക്കാൻ പുതിയൊരു കുടുംബത്തെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ആശുപത്രി ജീവനക്കാർ.
സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ഒഴുകുന്നത്.
മനുഷ്യരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ നായ പ്രകടിപ്പിച്ച ബുദ്ധിശക്തിയെയും, നായയെ ചേർത്തുപിടിച്ച ക്ലിനിക്കിലെ ജീവനക്കാരുടെ മനുഷ്യത്വത്തെയും ആളുകൾ വാനോളം പുകഴ്ത്തുന്നു.