ഗുരുവായൂർ: ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന്റെ തട്ടുകട തകർത്ത് ഉടമയെ ക്രൂരമായി മർദിച്ചു.
ഇരുമ്പുപൈപ്പുകൊണ്ടുള്ള അടിയേറ്റ് കച്ചവടക്കാരന്റെ ഇടതുകൈയുടെ എല്ലുപൊട്ടി. സംഭവത്തിൽ പോലീസ് കേസെടുത്തത് ഒരാഴ്ചയ്ക്കുശേഷം. വടക്കേനടയിൽ മാഞ്ചിറ റോഡിൽ ഏഴുവർഷമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വില്പന നടത്തുന്ന ചാവക്കാട് തിരുവത്ര ചീരമ്പത്ത് രാജേന്ദ്രൻ(66)നാണ് മർദനമേറ്റത്. കൈക്ക് പ്ലാസ്റ്ററിട്ട രാജേന്ദ്രൻ വീട്ടിൽ വിശ്രമത്തിലാണ്.
തെരുവിൽ കഴിയുന്നവർ കഴിഞ്ഞദിവസം നടപ്പാതയിൽ മലമൂത്ര വിസർജനം നടത്തുന്നത് രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. പിറ്റേന്ന് കട വിസർജ്യവസ്തുക്കളാൽ മലിനമാക്കി.
ഇതിന്റെ ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജേന്ദ്രൻ പറയുന്നു. ഇക്കഴിഞ്ഞ 12ന് പുലർച്ചെ മൂന്നോടെ ഇരുമ്പ് പൈപ്പുമായി എത്തിയ അക്രമി മർദിക്കുന്നതും കട തല്ലിത്തകർക്കുന്നതും തൊട്ടടുത്ത സ്ഥാപനത്തിലെ നിരീക്ഷണകാമറയിൽ തെളിഞ്ഞിട്ടുണ്ട്. പോലീസ് ഇന്നലെ രാജേന്ദ്രനെ വിളിച്ചുവരുത്തി മൊഴിയെടുത്തതിനുശേഷം കേസെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിപേരാണ് തെരുവോരങ്ങളിൽ കഴിയുന്നത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.