വിഴിഞ്ഞം: വിഴിഞ്ഞത്തെ ഭക്ഷ്യവിഷബാധ മീൻമുട്ടയിൽ നിന്നാകാമെന്ന് അധികൃതർ. രണ്ടു പേർ മരിക്കുകയും നിരവധി പേർ ചികിത്സതേടുകയും ചെയ്ത സംഭവം ഏറെ ഗൗരവമായി കാണുന്നതായി പറയുന്ന ആരോഗ്യവിഭാഗവും പോലീസും മരിച്ചവരിൽനിന്നു ശേഖരിച്ച വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനാ ഫലവും കാത്തിരിക്കുകയാണ്.
വിഴിഞ്ഞത്തെ സീ ഫുഡ് റസ്റ്റ റന്റായ അസ്മാക്കിൽനിന്നു ഭക്ഷണം കഴിച്ചു രണ്ടുപേർ മരിച്ചതിനുപരി ഒന്പതുപേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച പുലർച്ചെവരെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി നാന്നൂറോളം പേർ ഭക്ഷണം കഴിക്കാൻ ഇവിടെ എത്തിയിരുന്നു. മീൻമുട്ടയും കൊഞ്ചും കഴിച്ചവരെയാണ് ഗുരുതരമായി വിഷം ബാധിച്ചത്. ഇവരിൽ എത്ര പേർ ചികിത്സ തേടിയെന്നതിനെക്കുറിച്ച് അധികൃതർക്ക് വ്യക്തതയില്ല.
തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ തലസ്ഥാനത്തെ വൻകിട ആശുപത്രികളിൽ എത്തിയവരുടെ കണക്കു മാത്രമാണ് നിലവിലുള്ളതെന്നും ചെറുകിട ആശുപത്രികളിലും നിരവധിപേർ ചികിത്സ തേടിയിരിക്കാമെന്നും അധികൃതർ പറയുന്നു. സംഭവദിവസം മരിച്ച കൊ ല്ലം നിലമേൽ സ്വദേശി റഷീദ ബീവിയുടെ മകൾ സജിമോളുടെ മൊഴി ചടയമംഗലം സിഐ എൻ. സുനീഷിന്റെ നേതൃത്വത്തിൽ ഇന്നലെ രേഖപ്പെടുത്തി. ആശുപത്രിയിൽ പ്ര വേശിപ്പിച്ചവരിൽ ജയിൽ ജീവനക്കാരന്റെ നില ഗുരുതരമായി തുടരുമ്പോൾഅവശനിലയിലായിരുന്ന റിട്ട. എസ്ഐയുടെ നില മെച്ചപ്പെട്ടതായും അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വാഴമുട്ടം സ്വദേശിയും തൃക്കാക്കര ജയിലിലെ വീവിംഗ് ഇൻസ്പെക്ടറുമായ എസ്. അരുൺരാജിന്റെ (39) നിലയാണ് ഗുരുതരമായി തുടരുന്നത്. അരുൺരാജിനൊപ്പം ഭാര്യ പൂജാ ദിലീപ്, അഞ്ചുവയസുള്ള മകൻ അയാൻ അരുൺ, ബന്ധുവായ പത്തു വയസുകാരി ദിയാ ഗിരീഷ് എന്നിവരും ഭക്ഷണം കഴിച്ചിരുന്നെങ്കിലും ഇവർക്കൊന്നും കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്തതും ആശ്വാസമായി.
ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് അടിയന്തര സാഹചര്യത്തിൽ ചികിത്സ നൽകുന്നതിനുള്ള സൗകര്യം മെഡിക്കൽ കോളജിൽ സജ്ജമാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊട്ടാരക്കര പട്ടാഴി സ്വദേശികളായ ശ്രീജയയും മകൾ ആർച്ചയും ശനിയാഴ്ച നിർബന്ധിത ഡിസ്ചാർജ് വാങ്ങിപ്പോയി. നിലവിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾ ചടയമംഗലം സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനാഫലത്തിൽ കണ്ണുംനട്ടിരിക്കുകയാണ് പോലീസും ആരോഗ്യ വകുപ്പധികൃതരും.
മരിച്ചവരും ആശുപത്രിയിലുള്ളവരും ഏതുതരം ഭക്ഷണമാണു കഴിച്ചത് എന്നുള്ളകാര്യത്തിൽ അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. സംഭവമറിഞ്ഞ് പരിശോധനക്കെത്തിയ ആരോഗ്യ വകുപ്പധികൃതർക്ക് ഭക്ഷണാവശിഷ്ടം ശേഖരിക്കാനാകാത്തതും തിരിച്ചടിയായി.
വൈകുന്നേരം മുതൽ പുലർച്ചെവരെ നടന്ന കച്ചവടശേഷം സ്ഥാപനം വൃത്തിയാക്കി ജീവനക്കാർ മടങ്ങിയ ശേഷമാണ് മരണമുൾപ്പെടെയുള്ള സംഭവങ്ങൾ പുറംലോകമറിയുന്നത്. വിഴിഞ്ഞം പോലീസ് എത്തി റസ്റ്ററന്റ് പൂട്ടി സീൽവച്ചെങ്കിലും സാമ്പിൾ ശേഖരണം പാളിയിരുന്നു.