മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്തെ ഏറ്റവും വലിയ സിനഗോഗായ ബെത്ത് ഇസ്രായേൽ കോൺഗ്രിഗേഷൻ തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജാക്സൺ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്രപ്രസിദ്ധമായ ആരാധനാലയത്തിന് നേരെ ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് ആക്രമണമുണ്ടായത്. സിനഗോഗിന്റെ ലൈബ്രറിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും തീപിടിത്തത്തിൽ പൂർണമായും നശിച്ചു.
ലൈബ്രറിയിലുണ്ടായിരുന്ന രണ്ട് വിശുദ്ധ തോറ ഗ്രന്ഥങ്ങൾ കത്തിയമർന്നു. എഫ്ബിഐ, ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് അന്വേഷണം നടക്കുന്നത്.
ഇതൊരു ബോധപൂർവമായ തീവയ്പ്പാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. മിസിസിപ്പിയിലെ ഏറ്റവും പഴയ ജൂത ആരാധനാലയങ്ങളിൽ ഒന്നാണിത്. 1967-ൽ സിവിൽ റൈറ്റ്സ് പ്രസ്ഥാനങ്ങളിലെ പങ്കാളിത്തത്തെത്തുടർന്ന് കു ക്ലക്സ് ക്ലാൻ ഇവിടെ ബോംബാക്രമണം നടത്തിയിട്ടുണ്ട്.
മതവിദ്വേഷവും വംശീയതയും നഗരത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കും എന്ന് ജാക്സൺ മേയർ ജോൺ ഹോൺ പ്രസ്താവിച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ആരാധനാലയം പുനർനിർമിക്കുമെന്നും താത്കാലികമായി സമീപത്തെ പള്ളികളുടെ സഹായത്തോടെ പ്രാർഥനകൾ തുടരുമെന്നും സിനഗോഗ് അധികൃതർ അറിയിച്ചു.