അമേരിക്കയിലെ ടെക്സസിലുള്ള ഒരു ടാർഗെറ്റ് സൂപ്പർമാർക്കറ്റിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ അസാധാരണമായ കാഴ്ചകൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായി മാറുകയാണ്.
കുതിര പരിശീലകനായ സ്റ്റെഫാൻ ഹാർമൻ എന്ന യുവാവാണ് ഒരു കുട്ടിയെയും കൂട്ടി കുതിരപ്പുറത്ത് കടയ്ക്കുള്ളിലൂടെ യാത്ര ചെയ്ത് എല്ലാവരെയും അമ്പരപ്പിച്ചത്.
ഡാളസിലെ തിരക്കേറിയ ഔട്ട്ലെറ്റിലേക്ക് ഇവർ കുതിരയുമായി കയറിവരുന്ന വീഡിയോ ഹാർമൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവരും അവിടുത്തെ ജീവനക്കാരും ഒട്ടും പ്രതീക്ഷിക്കാത്ത ഈ സന്ദർശനത്തിൽ ആദ്യം അമ്പരന്നെങ്കിലും, ചിലരൊക്കെ കുതിരയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും അതിനെ തലോടാനും മുന്നോട്ടുവന്നു.
എന്നാൽ ഈ കൗതുകം അധികം നീണ്ടുനിന്നില്ല, കാരണം ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വിൽക്കുന്ന കടയ്ക്കുള്ളിലൂടെ നടന്ന കുതിര അവിടെ വിസർജിച്ചത് വലിയൊരു പ്രതിസന്ധിയായി മാറി.
ഈ ദൃശ്യങ്ങൾ കൂടി വീഡിയോയിൽ കണ്ടതോടെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിട്ടുണ്ട്. ഇതോടെ ജീവനക്കാർ ക്ഷുഭിതരാവുകയും മൃഗത്തെ ഉടൻ പുറത്തിറക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
'നിങ്ങൾ എന്താണ് ഈ കാണിക്കുന്നത്? കുതിരയുമായി ഈ കടയ്ക്കുള്ളിൽ നിൽക്കാൻ കഴിയില്ല, ഉടൻ പുറത്തുപോവുക' എന്ന് ജീവനക്കാർ കർശനമായി പറയുന്നതും വീഡിയോയിൽ കേൾക്കാം.
ഈ മലിന്യങ്ങൾ പിന്നീട് ആര് വൃത്തിയാക്കി എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, സാധാരണക്കാരായ ജീവനക്കാർക്ക് ഇത്തരം പ്രവൃത്തികൾ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിരവധി ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ഇതൊരു തമാശയായി കാണുമ്പോൾ, മറ്റ് ചിലർ ഇത്തരം പ്രവൃത്തികൾ പൊതുജനങ്ങൾക്ക് ശല്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
വളർത്തുമൃഗങ്ങളെയും പട്ടികളെയും കടകളിൽ കയറ്റാൻ അനുവദിക്കാറുണ്ടല്ലോ, പിന്നെന്തുകൊണ്ട് കുതിരയെ പാടില്ല എന്ന പരിഹാസ ചോദ്യങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്.
തന്റെ കുതിരയെ ഇതുപോലെ മുൻപും പെറ്റ്സ്മാർട്ട് പോലുള്ള സ്ഥലങ്ങളിൽ ഹാർമൻ കൊണ്ടുപോയിട്ടുണ്ടെങ്കിലും, ഒരു ഭക്ഷണശാലയോട് ചേർന്നുള്ള റീട്ടെയിൽ സ്റ്റോറിൽ ഇത്തരം സാഹസത്തിന് മുതിർന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും പക്ഷം.