ന്യൂഡൽഹി: യുവതിയെ ശല്യം ചെയ്തത് തടയാൻ ശ്രമിച്ച യുവാവിന് മർദനം. ഡൽഹിയിലെ സാകേതിലാണ് സംഭവം. സങ്കം വിഹാർ സ്വദേശി മുകേഷിനാണ് പരിക്കേറ്റത്. നാലുപേർ ചേർന്നാണ് മുകേഷിനെ മർദിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശാൽ റാവത് (26), ജിതിൻ (20), സോനു (25), വിവേക് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ ജോലിക്ക് പോവുകയായിരുന്ന യുവതിയെ രണ്ട് സ്കൂട്ടറിലായി വന്ന നാല് പേർ ചേർന്ന് ശല്യം ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മുകേഷിന് മർദനമേറ്റത്.
പ്രതികൾ ഇദ്ദേഹത്തിന്റെ മുഖത്തും നെഞ്ചിലും വയറിലും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. മദ്യപിച്ചെത്തിയ ഇവർ മുകേഷിനെ ഇഷ്ടികകൾ കൊണ്ടും ആക്രമിച്ചു. സംഭവസ്ഥലത്തിണ്ടായിരുന്ന മറ്റുള്ളവർ ഇവരെ തടയാൻ ശ്രമിച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.
മുകേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിലും തുടർന്ന് എയിംസ് ട്രോമ സെന്ററിലേക്കും കൊണ്ടുപോയി. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അക്രമികളായ നാല് പേരെ തിരിച്ചറിഞ്ഞ് പോലീസ് കേസെടുത്തത്.