ന്യൂഡൽഹി: ഗാസ രണ്ടാംഘട്ട സമാധാന പദ്ധതിയുടെ ഭാഗമായ ബോർഡ് ഓഫ് പീസിലേക്ക് ഇന്ത്യക്കും ക്ഷണം. സമാധാന സമിതിയുടെ ഭാഗമാകാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെയും ക്ഷണിച്ചു.
ഇക്കാര്യം അഭ്യർഥിച്ച് ട്രംപ് പ്രധാനമന്ത്രി മോദിക്കയച്ച കത്ത് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
ട്രംപ് അധ്യക്ഷനാവുന്ന സമിതിയിൽ നേരത്തേ പാക്കിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങൾക്കാണു സമാധാന സമിതിയിലേക്കു ക്ഷണം ലഭിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെയും ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമിതിയുടെ ഭാഗമാകണോയെന്ന കാര്യം പരിഗണനയിലാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ഗാസ സമാധാന പദ്ധതിക്കപ്പുറം പുതിയ അന്താരാഷ്ട്ര സ്ഥാപനമായി സമിതിയെ ഉയർത്തിക്കാട്ടാനാണ് അമേരിക്കയുടെ ശ്രമമെന്നാണ് റഷ്യയുടെ വിലയിരുത്തൽ. ഐക്യരാഷ്ട്ര സഭയ്ക്കു ബദലാകാനും ഭാവിയിലെ അന്താരാഷ്ട്ര സംഘർഷങ്ങളിൽ ഇടപെടാനും ഈ സമിതിയിലൂടെ അമേരിക്ക നോട്ടമിടുന്നതായി റഷ്യ സംശയിക്കുന്നു.