ടോക്കിയോ: ജപ്പാനിൽ പുതുവർഷത്തിൽ നടത്താറുള്ള ശ്രദ്ധേയമായ മത്സ്യലേലത്തിൽ ഇക്കുറി ട്യൂണ മത്സ്യം വിറ്റുപോയത് റിക്കോർഡ് തുകയ്ക്ക്.
ടോക്കിയോ മത്സ്യമാർക്കറ്റിൽ ഇന്നലെ നടന്ന ലേലത്തിൽ 243 കിലോ ഭാരമുള്ള ബ്ലൂഫിൻ ഇനത്തിൽപ്പെട്ട ട്യൂണ വിറ്റുപോയത് ഏകദേശം 24 കോടി രൂപ (510.3 ദശലക്ഷം യെൻ) യ്ക്കാണ്.
ജപ്പാനിലെ പുതുവർഷ മത്സ്യലേലത്തിൽ ഒരു മത്സ്യത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണിത്. ജപ്പാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ശാഖകളുള്ള പ്രമുഖ ഹോട്ടൽശൃംഖലയായ സുഷി സാൻമായ് ഗ്രൂപ്പിന്റെ ഉടമകളായ കിയൊമുറ കോർപറേഷനാണ് ട്യൂണയെ മോഹവിലയ്ക്കു വാങ്ങിയത്.
ഒരു മോട്ടോർ ബൈക്കിന്റെ വലിപ്പമാണ് ഈ ട്യൂണയ്ക്കുള്ളത്. കഴിഞ്ഞ വർഷം ആറര കോടി രൂപ നൽകിയാണ് 238 കിലോ ഭാരമുള്ള ട്യൂണ മത്സ്യം ഇതേ ഹോട്ടൽഗ്രൂപ്പ് സ്വന്തമാക്കിയത്.
സമുദ്രത്തിന്റെ ആഴങ്ങളിൽ സഞ്ചരിക്കുന്ന ഏറ്റവും വലിയ ട്യൂണയാണ് ബ്ലൂഫിൻ. ടോർപ്പിഡോ ആകൃതിയാണ് ഇവയ്ക്കുള്ളത്. 40 വര്‍ഷം വരെ ആയുസുണ്ട്.
മത്സ്യത്തൊഴിലാളികളുടെ വലകളിൽനിന്നു വഴുതി മാറി വേഗതയില്‍ സഞ്ചരിക്കുന്ന ഇവയെ പിടികൂടാനാകുന്നത് ഭാഗ്യമായാണ് കരുതുന്നത്.