തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ യുഡിഎഫ് കൊടുങ്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ എല്‍ഡിഎഫ് നിലംപരിശായി. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ പുതുതായി രൂപീകരിച്ച വെള്ളത്തൂവലില്‍ അടക്കം യുഡിഎഫ് ചരിത്രവിജയം നേടിയപ്പോള്‍ എല്‍ഡിഎഫിന് മൂന്നുഡിവിഷനുകളില് മാത്രമാണ് വിജയിക്കാനായത്. എട്ടു ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിടത്തും യുഡിഎഫ് ആധികാരിക വിജയം നേടി. കട്ടപ്പന, തൊടുപുഴ നഗരസഭകളിലും യുഡിഎഫ് വന്‍ മുന്നേറ്റമാണു നടത്തിയത്.
തൊടുപുഴയില്‍ 21 സീറ്റില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ ഒമ്പതു സീറ്റുകള്‍ നേടി എന്‍ഡിഎ ആദ്യമായി നഗരസഭയില്‍ പ്രതിപക്ഷത്തെത്തി. എല്‍ഡിഎഫിന് ആറു സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. രണ്ടിടത്ത് യുഡിഎഫ് വിമതര്‍ക്കാണ് വിജയം. കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് 20 സീറ്റുകളിലും എല്‍ഡിഎഫ് 13 സീറ്റുകളിലും എന്‍ഡിഎ രണ്ടിടത്തും വിജയിച്ചു. ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ഉജ്വലനേട്ടം കൈവരിച്ചു.
52 പഞ്ചായത്തുകളില്‍ 36 ഇടങ്ങളില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് 11 പഞ്ചായത്തുകളിലേക്ക് ചുരുങ്ങി. അഞ്ചിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. മണക്കാട് പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും അഞ്ചുസീറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ രണ്ടിടത്ത് ട്വന്റി ട്വന്റിയും രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചു. ജില്ലയില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോഴും മുന്‍ എംഎല്‍എയും എഐസിസി അംഗവുമായ ഇ.എം. ആഗസ്തി കട്ടപ്പന നഗരസഭയില്പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി.
ഭരണവിരുദ്ധവികാരം, പാഴായ ഇടുക്കി പാക്കേജ്, ജില്ലയോടുള്ള അവഗണന, ഭൂപ്രശ്നങ്ങള്‍, വനൃമൃഗശല്യം, വികസനപ്രവര്‍ത്തനങ്ങളില്‍ വനവകുപ്പിന്റെ അനാവശ്യ തടസവാദങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ എല്‍ഡിഎഫ് പരാജയത്തിന് ആക്കംകൂട്ടി.
ഇടുക്കിയിലെ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയില്‍ ഭൂചട്ടം ഭേഗഗതി ചെയ്ത് ഭൂമി ക്രമവത്കരിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിച്ചെങ്കിലും ഇതൊന്നും വോട്ടര്‍മാരെ സ്വാധീനിക്കാനായില്ല. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം യുഡിഎഫിന് നേട്ടമായി.
യുഡിഎഫില്‍ വൈകിയാണ് സീറ്റ് വിഭജനം പൂര്‍ത്തിയായതെങ്കിലും കാര്യമായ തര്‍ക്കങ്ങളില്ലാതെ പരിഹരിക്കാനായതും നേട്ടമായി. ചുരുക്കം വാര്‍ഡുകളില്‍ മാത്രമാണ് വിമതസ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയത്. ഇവിടെ യുഡിഎഫ് പരാജയം രുചിക്കുകയും ചെയ്തു.
- ഇടുക്കി
- നഗരസഭകൾ: 2
യുഡിഎഫ്: 2
- ജില്ലാ പഞ്ചായത്ത്
ഭരണം: യുഡിഎഫ്
ആകെ സീറ്റ്: 17
യുഡിഎഫ്: 14
എല്‍ഡിഎഫ്: 3
- ബ്ലോക്ക് പഞ്ചായത്തുകൾ: 8
യുഡിഎഫ്: 7
എല്‍ഡിഎഫ്: 1
- ഗ്രാമപഞ്ചായത്തുകൾ: 52
യുഡിഎഫ്: 36
എൽഡിഎഫ്: 11
തുല്യനില: 5