ഷില്ലോംഗ്: ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രവർത്തകൻ ഉസ്മാൻ ഹാദിയെ വധിച്ച സംഘം ഇന്ത്യയിലേക്കു കടന്നുവെന്ന ധാക്ക പോലീസിന്റെ ആരോപണം നിഷേധിച്ച് ബിഎസ്എഫും മേഘാലയ പോലീസും. യാതൊരു അടിസ്ഥാനവുമില്ലാത്ത തെറ്റിദ്ധാരണാ ജനകമായ ആരോപണമാണിതെന്ന് മേഘാലായ ബിഎസ്എഫ് ഐജി ഒ.പി. ഉപാധ്യായ പറഞ്ഞു.
ബംഗ്ലദേശിന്റെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മേഘാലയ പോലീസും പറഞ്ഞു. ധാക്ക പോലീസ് ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടില്ല. ഈ പേരുകളിലുള്ള ആരെയും കണ്ടെത്തുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. ഇന്ത്യയുമായി ചര്‍ച്ച നടത്താതെയാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യാ വിരുദ്ധ നിലപാടുകൾ പിന്തുടർന്നിരുന്ന ഉസ്മാൻ ഹാദി ബംഗ്ലാദേശിലെ ഇൻക്വിലാബ് മോഞ്ചോ എന്ന സംഘടനയുടെ നേതാവായിരുന്നു. ഇയാളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഫൈസല്‍ കരീം മസൂദ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ ഇന്ത്യയിലേക്കു കടന്നുവെന്ന് ധാക്ക മെട്രോപോളിറ്റൻ പോലീസ് അഡീഷണൽ കമ്മീഷണര്‍ എസ്.എന്‍. നസ്രുല്‍ ഇസ്ലാം ആണ് ആരോപിച്ചത്.
അതിർത്തികടന്ന് മേഘാലയയിൽ എത്തിയ ഇവരെ പുര്‍തി എന്ന ഒരാൾ സ്വീകരിച്ചു. ഇതിനുശേഷം ഒരു ടാക്സിയിൽ ഇരുവരുടേയും ടുറാ സിറ്റിയിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു ആരോപണം. മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ അധികാരത്തിൽനിന്ന് പുറത്താക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെയാണു ഹാദി പ്രശസ്തനായത്. ധാക്കയില്‍ റിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞ 12നാണു ഹാദിക്ക് വെടിയേറ്റത്. സിംഗപ്പൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടെയാണു മരണം.