ഒക്ലഹോമ: ഒക്ലഹോമയിലെ മസ്റ്റാംഗ് പബ്ലിക് സ്കൂളിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.
ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധിച്ച 122 വിദ്യാർഥികൾക്കെതിരെയാണ് സ്കൂൾ അധികൃതർ നടപടിയെടുത്തത്. മുൻകൂട്ടി നൽകിയ മുന്നറിയിപ്പ് അവഗണിച്ച് ക്ലാസ് ബഹിഷ്കരിച്ചതിനാണ് വിദ്യാർഥികൾക്ക് ഇൻ-സ്കൂൾ സസ്പെൻഷൻ നൽകിയത്.
വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സ്കൂൾ സൂപ്രണ്ടിന്റെ നടപടിയെ ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് പ്രശംസിച്ചു. അഭിപ്രായ സ്വാതന്ത്ര്യം പാവനമാണെങ്കിലും പഠനം ഉപേക്ഷിച്ചുള്ള പ്രതിഷേധം ശരിയല്ലെന്ന് ബുധനാഴ്ച അദ്ദേഹം എക്സിൽ കുറിച്ചു.
ഈ പ്രതിഷേധത്തിന് പിന്നിൽ അധ്യാപകരോ മറ്റ് ജീവനക്കാരോ ഉണ്ടെന്ന ആരോപണങ്ങൾ സ്കൂൾ മാനേജ്മെന്റ് തള്ളി. ക്ലാസിൽ പങ്കെടുത്ത മറ്റു കുട്ടികൾക്ക് തടസമില്ലാതെ പഠനം തുടരാൻ സൗകര്യമൊരുക്കിയതായും അധികൃതർ അറിയിച്ചു.
മിനിയാപൊളിസിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
ക്ലാസ് സമയത്തുള്ള ഇത്തരം പ്രതിഷേധങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.