വാഷിംഗ്ടൺ: സാധാരണ വൈഫൈ റൂട്ടറുകൾ ഉപയോഗിച്ച് ഭിത്തിക്കപ്പുറമുള്ള മനുഷ്യചലനങ്ങളെ ത്രീഡി രൂപത്തിൽ കാണാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു ഗവേഷകലോകം. വീടുകളിലും ഓഫീസുകളിലും ഇന്റർനെറ്റ് കണക്ഷനായി ഉപയോഗിക്കുന്ന വൈഫൈ സിഗ്നലുകൾക്ക് ഇനി ഭിത്തിക്ക് അപ്പുറമുള്ള കാര്യങ്ങൾ ഒപ്പിയെടുത്തു കാണിക്കാൻ കഴിയും.
അമേരിക്കയിലെ കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യയാണ് വൈഫൈ സിഗ്നലുകൾ ഉപയോഗിച്ചു മനുഷ്യസാന്നിധ്യം കണ്ടെത്തുന്നത്. കാമറകളോ വിലകൂടിയ സെൻസറുകളോ ഇല്ലാതെതന്നെ ഒരു മുറിക്കുള്ളിലെ ആളുകളുടെ കൃത്യമായ സ്ഥാനവും ചലനങ്ങളും തിരിച്ചറിയാൻ ഇതിലൂടെ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പ്രവർത്തനം എങ്ങനെ
സാധാരണ വൈഫൈ റൂട്ടറുകളിൽ ഡീപ് ലേണിംഗ് അൽഗോരിതം ഉപയോഗിച്ചാണ് ഗവേഷകർ ഇതു സാധ്യമാക്കിയതെന്നു പറയാം. വൈഫൈ സിഗ്നലുകൾ തടസങ്ങളിലൂടെ കടന്നുപോകുമ്പോഴും വസ്തുക്കളിൽ തട്ടി പ്രതിഫലിക്കുമ്പോഴും ഉണ്ടാകുന്ന മാറ്റങ്ങളെ ആഴത്തിൽ വിശകലനം ചെയ്താണ് ഇതു പ്രവർത്തിക്കുന്നത്.
ഡീപ് ലേണിംഗ് അൽഗോരിതങ്ങളും ന്യൂറൽ നെറ്റ്വർക്കുകളും ഉപയോഗിച്ച് ഈ സിഗ്നലുകളെ മനുഷ്യശരീരത്തിന്റെ ത്രീഡി രൂപങ്ങളായി മാറ്റാൻ ഗവേഷകർക്കു കഴിഞ്ഞു. ഒരാൾ ഇരിക്കുകയാണോ നിൽക്കുകയാണോ എന്നും ഒരേസമയം ഒന്നിലധികം പേരുടെ സാന്നിധ്യവും തിരിച്ചറിയാൻ ഈ സംവിധാനത്തിനു സാധിക്കുമെന്നതാണ് പ്രത്യേകത.
ഏറെയാണ് ഗുണങ്ങൾ
പ്രധാനമായും സുരക്ഷാ മേഖലകളിലും ആരോഗ്യരംഗത്തുമാണ് ഈ സാങ്കേതികവിദ്യ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരിക. പ്രായമായവർ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ അവർ വീഴുകയോ മറ്റോ ചെയ്താൽ ക്യാമറകൾ സ്ഥാപിക്കാതെതന്നെ അതു തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഭൂകമ്പം പോലെയുള്ള അപകടങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഇതു സഹായിക്കും. നിലവിലുള്ള വൈഫൈ റൂട്ടറുകൾക്കു സോഫ്റ്റ്വയർ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി എന്നതിനാൽ ഇതു വളരെ ലാഭകരമാണ്.
സ്വകാര്യത എന്ന വലിയ ചോദ്യം
ഈ കണ്ടുപിടിത്തം വലിയ പ്രതീക്ഷകൾ നൽകുന്നതോടൊപ്പംതന്നെ ഗൗരവകരമായ സ്വകാര്യത പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ വീടിനു പുറത്തുനിന്നു വൈഫൈ സിഗ്നലുകൾ വഴി അകത്തെ ചലനങ്ങൾ നിരീക്ഷിക്കാൻ സാധിക്കുമെന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ ഏറെയാണെന്ന് സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്നിരുന്നാലും, സാങ്കേതികവിദ്യ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും സ്വകാര്യത ഉറപ്പുവരുത്താനുള്ള സുരക്ഷാ സംവിധാനങ്ങൾകൂടി ഇതിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഗവേഷകർ പറയുന്നു.