തൊടുപുഴ: മണക്കാട് കുന്നത്തുപാറയിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട വീട്ടമ്മയ്ക്ക് രക്ഷകനായി യുവാവ്. മണക്കാട് കുന്നത്തുപാറ മനയ്ക്കപ്പാറ വീട്ടിൽ അർജുൻ ബാബു (30) ആണ് പുഴയിലൂടെ ഒഴുകിപ്പോയ 65-കാരി ശാന്തയെന്ന വീട്ടമ്മയ്ക്ക് രക്ഷകനായത്. ഭാര്യ കൃഷ്ണപ്രിയയുടെ വീട്ടിലെത്തിയതായിരുന്നു അർജുൻ.
വീട്ടിലിരിക്കുന്പോഴാണ് ഒരമ്മ വെള്ളത്തിൽ ഒഴുകിപ്പോയെന്ന് അർജുനോട് സമീപത്തെ വീട്ടിലെ കുട്ടി ഓടിവന്നു പറഞ്ഞത്. ഓടിയെത്തിയപ്പോൾ പുഴയുടെ മധ്യഭാഗത്തായി ഒരു കൈ മുങ്ങിത്താഴുന്നു. നീന്തൽ അറിയാവുന്നതിനാൽ ഒന്നും നോക്കാതെ പുഴയിലേക്ക് ചാടി അർജുൻ ശാന്തയെ പിടിച്ചെടുത്തു. തുടർന്ന് നീന്തി കരയ്ക്കെത്തിക്കുകയായിരുന്നു. മണക്കാട് കുന്നത്തുപാറ കടവിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
ഇതിനു സമീപത്തുള്ള കാക്കടവിൽ തുണി കഴുകുകയായിരുന്ന ശാന്ത ഒഴുകിപ്പോയ തുണി വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. തൊടുപുഴയാറിലെ ഏറ്റവും അപകടം നിറഞ്ഞ ആറാട്ടു കടവിലേക്കാണ് ഒഴുകിപ്പോയത്. കരയിലൂടെ അരകിലോമീറ്ററോളം ഓടിയാണ് അർജുൻ ഇവരെ കണ്ടെത്തിയത്. സമീപത്തെ വില്ലയുടെ ഭാഗത്തെത്തിയപ്പോളാണ് പുഴയിൽ കൈ കണ്ടത്.
വില്ലയിലെ സുരക്ഷാജീവനക്കാരന്റെ കൈയിൽ മൊബൈൽ ഫോണ് കൊടുത്തശേഷം പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ശ്വാസതടസമുള്ള ശാന്ത ആ സമയം കുഴഞ്ഞുപോയിരുന്നു.
ഇതിനിടെ ശാന്തയുടെ ഭർത്താവും രക്ഷിക്കാനായെത്തി. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയുടെ ഡിങ്കി ബോട്ടിൽ ഇവരെ കുന്നത്തുപാറയിലെത്തിച്ചു. തുടർന്ന് ശാന്തയെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്ലസ്ടുവിന് പഠിക്കുന്പോൾ വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ നീന്തൽ പരിശീലനം നടത്തിയ അർജുൻ സംസ്ഥാനതല നീന്തൽ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഉൾപ്പെടെ അർജുനെ അഭിനന്ദിച്ചു.