ന്യൂഡൽഹി: മണിപ്പുരിൽ വീണ്ടും അശാന്തി പടരുന്നു. കുക്കി എംഎൽഎമാർ സർക്കാരിന്റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം. ജനങ്ങൾ അക്രമാസക്തമായതോടെ ജാഗ്രതയിലാണ് സുരക്ഷാസേന.
വ്യാഴാഴ്ച ചുരചന്ദ്പുരിലുണ്ടായ പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിനാണ് വഴിവച്ചത്. ഇതോടെ മണിപ്പുരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുകയാണ്. ചുരാചന്ദ്പൂരിൽ വ്യാഴാഴ്ച വൈകുന്നേരം പോലീസിനുനേരെ കല്ലേറുണ്ടായി. വാഹനഗതാഗതം തടഞ്ഞു. റോഡിൽ ടയറുകള്‍ കത്തിച്ചും പ്രതിഷേധിച്ചു.
ഇന്ന് കുക്കി മേഖലകളിൽ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ചുരചന്ദ്പൂർ കേന്ദ്രീകരിച്ച് പ്രതിഷേധ റാലിയും നടക്കും. സാഹചര്യങ്ങൾ സങ്കീർണമായതോടെ കൂടുതൽ സുരക്ഷ സേനയെ ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്.
പുതിയ സർക്കാരിൽനിന്ന് ഉപമുഖ്യമന്ത്രിയടക്കം കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധത്തിനാണ് വിവിധ സംഘടനകളുടെ ആഹ്വാനം.