കൊച്ചി: പങ്കാളിയെ കേബിൾകൊണ്ട് ക്രൂരമായ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവൻ ആണ് അറസ്റ്റിലായത്.
ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ദേഹം മുഴുവൻ മർദനത്തിന്റെ പാടുകളുമായി പെൺകുട്ടി മരട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഗോപുവും പെൺകുട്ടിയും അഞ്ച് വർഷമായി ഒരുമിച്ച് താമസിക്കുകയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു മരട് പോലീസിൽ പരാതി നൽകിയിരുന്നു.
പെൺകുട്ടിയെ കണ്ടെത്തിയ പോലീസ് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ പെൺകുട്ടി ക്രൂര പീഡനത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു.
പുറത്തുപോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടുമെന്നും ക്രൂരമായി മർദിക്കുമെന്നും പെൺകുട്ടി പോലീസിനോടു പറഞ്ഞു. പെണ്കുട്ടി വിവാഹമോചിതയാണ്. മുൻ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്നു ഗോപു ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി മൊഴി നൽകി.