ന്യൂഡൽഹി: കൊലക്കേസിൽ പ്രതിയെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി. 42 വർഷം മുമ്പുള്ള കൊലക്കേസിലാണ് പ്രതി ധനീറാമിനെ കോടതി വെറുതെവിട്ടത്. ഇപ്പോൾ 100 വയസുള്ള പ്രതിയെ സംശയത്തിന്റെ ആനുകൂല്യം നൽകിയും അപ്പീൽ തീർപ്പാക്കുന്നതിലെ അസാധാരണമായ കാലതാമസവും ചൂണ്ടിക്കാട്ടിയുമാണ് വെറുതെവിട്ടത്.
ജസ്റ്റീസുമാരായ ചന്ദ്രധാരി സിംഗ്, സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, 1984ൽ ഹമീർപുർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി പ്രതിയെ വെറുതെ വിടുകയായിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരായ ധനീറാമിന്റെ അപ്പീൽ ഹൈക്കോടതിയിൽ 40 വർഷത്തിലേറെയായി തീർപ്പാക്കാതെ തുടരുകയായിരുന്നു.