കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറയുമ്പോൾ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്ക് എന്ത് ശിക്ഷയാകും ലഭിക്കുന്നതെന്നാണ് കേരളം ഉറ്റുനോക്കുന്നത്. സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
രാവിലെ 11ന് കോടതി നടപടികൾ ആരംഭിക്കും. ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. ആകെ പത്ത് പ്രതികളാണ് കേസിലുള്ളത്. പൾസർ സുനിയാണ് ഒന്നാം പ്രതി.
മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയാണ് ദിലീപിന്റെ അഭിഭാഷകൻ. കേസിൽ അറസ്റ്റിലായി 83 ദിവസം ജയിലിൽ കഴിഞ്ഞ ദിലീപിന് ജാമ്യം ലഭിച്ചത് ബി. രാമൻപിള്ള കേസ് ഏറ്റെടുത്തതിന് ശേഷമാണ്.
കേസിന്റെ ആദ്യഘട്ടത്തിൽ മറ്റൊരു അഭിഭാഷകനാണ് കേസ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ജാമ്യം ലഭിക്കാതിരുന്നതോടെ ബി. രാമൻപിള്ളയ്ക്ക് കേസ് കൈമാറുകയായിരുന്നു. 2017 ഓഗസ്റ്റ് നാലിന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ രാമന് പിള്ള കോടതിയില്‍ ഹാജരായി. പിന്നാലെ ദിലീപ് ജയില്‍ മോചിതനായി.
കേസിൽ തെളിവ് നശിപ്പിച്ചെന്ന ആരോപണം രാമൻപിള്ളയ്ക്ക് നേരെ ഉയർന്നിരുന്നു. കൂടാതെ, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തൃശൂർ പീച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബി.രാമന്‍പിള്ളയുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് നീക്കം നടത്തിയിരുന്നു.
എന്നാല്‍ കള്ളക്കേസില്‍ മൊഴി നല്‍കാനാകില്ലെന്നായിരുന്നു രാമൻപിള്ളയുടെ നിലപാട്. കൂടാതെ, ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ തന്നെ രംഗത്തെത്തി. നടപടിയെ നിയമപരമായി നേരിടുമെന്നായിരുന്നു അഭിഭാഷകരുടെ തീരുമാനം.
ദിലീപിന്റെ അഭിഭാഷകൻ കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി അതിജീവിത ബാർ കൗൺസിലിനു പരാതിയും നൽകി. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബി. രാമൻപിള്ള ബാർ കൗൺസിലിന് നൽകിയ വിശദീകരണം.
നാളുകൾക്ക് ശേഷം കോടതി വിധി പറയുമ്പോൾ അത് ബി. രാമൻപിള്ളയുടെ അഭിഭാഷക ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുമോയെന്ന് കാത്തിരുന്നു കാണാം.