പാലക്കാട്: ബിനോയ് വിശ്വത്തെയും സിപിഐഎയും രൂക്ഷമായി വിമർശിച്ച ജില്ലാസെക്രട്ടറിയേറ്റ് അംഗം എസ്. അജയകുമാറിനെ തള്ളി സിപിഎം. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുതെന്നും അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്. സുരേഷ് ബാബു പറഞ്ഞു. സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ചതിനെയും സുരേഷ് ബാബു എതിർത്തു.
സിപിഎം-സിപിഐ ബന്ധം വളരെ ഊഷ്മളമാണ്. അതിനെ എതിർക്കുന്ന പ്രസ്താവനകൾ സിപിഎം തള്ളി കളയും. അജയകുമാർ തിരുത്തണം. പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകും.അതു പോലും അംഗീകരിക്കില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിലായിരുന്നു അജയകുമാറിന്റെ പ്രസംഗം. തദേശതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കുമെന്ന സിപിഐ നേതൃയോഗത്തിന്റെ വിമർശനത്തിന്റെ തുടർച്ചയായായിരുന്നു അജയകുമാറിന്റെ പരസ്യ വിമർശനം.
കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. എന്നാൽ തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് സമീപനം . ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാൻ ആവില്ല.
എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഎം എന്നും അജയകുമാർ പരിഹസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്നും അദ്ദേഹം ചൊദിച്ചിരുന്നു.