കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് ആലങ്ങാട് ജുമാ മസ്ജിദിൽ നടക്കും. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് പൊതുദർശനം പൂർത്തിയാക്കി ഭൗതീക ശരീരം ആലുവയിലെ വീട്ടിലെത്തിച്ചത്.
ഇന്ന് രാവിലെ ഒമ്പത് വരെ വീട്ടിലും പൊതുദർശനമുണ്ടാകും. തുടർന്ന് പത്തിന് ഔദ്യോഗിക സംസ്കാര ചടങ്ങുകൾ നടക്കും.
ചൊവ്വാഴ്ച കളമശേരി ഞാലകം കണ്വെന്ഷന് സെന്ററില്‍ ആയിരങ്ങളാണ് പ്രിയനേതാവിനെ കാണാൻ ഒഴുകിയെത്തിയത്. വ്യവസായമന്ത്രി പി.രാജീവും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും അന്ത്യാഞ്ജലികൾ അർപ്പിച്ചു.
ഇബ്രാഹിംകുഞ്ഞിനോടുള്ള ആദരസൂചകമായി മുസ്ലീം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റിവച്ചു. കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങൾ തുടങ്ങിയവർ ആലുവയിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ചൊവ്വാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു.