മൂവായിരം വര്‍ഷംമുമ്പു ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് ഉല്‍ക്കകളില്‍നിന്ന് ലോഹം വേര്‍തിരിച്ചെടുക്കാന്‍ അറിയാമായിരുന്നോ? ഉണ്ടെന്നാണ് സ്പെയിനിലെ പുതിയ പുരാവസ്തു ഗവേഷണം സൂചിപ്പിക്കുന്നത്. സ്പെയിനിലെ അലികാന്റയില്നിന്ന് 1963ല്‍ കണ്ടെത്തിയ വിഖ്യാതമായ "വില്ലേന നിധിശേഖര’ത്തിലെ (Treasure of Villena) രണ്ട് അപൂര്വവസ്തുക്കളാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചത്.
സ്വര്‍ണാഭരണങ്ങളും പാത്രങ്ങളും അടങ്ങുന്ന വില്ലേന നിധിശേഖരം യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വെങ്കലയുഗ നിധികളിലൊന്നാണ്. എന്നാല്‍ ഈ സ്വര്ണക്കൂമ്പാരത്തിനിടയില് കണ്ടെത്തിയ തുരുമ്പിച്ച ഒരു വളയും, ഒരു വാളിന്റെ പിടിയുടേതെന്നു സൂചിപ്പിക്കുന്ന പൊള്ളയായ അര്ധഗോളവുമാണ് ഗവേഷകരെ കുഴപ്പിച്ചത്. കാഴ്ചയില്‍ ഇരുമ്പുപോലെ തോന്നിക്കുന്ന ഇവയുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതായിരുന്നു ഗവേഷകര്‍ നേരിട്ട പ്രധാന വെല്ലുവിളി.
ഐബീരിയന്‍ ഉപദ്വീപില്‍ ഇരുമ്പ് യുഗം ആരംഭിക്കുന്നത് ബിസി 850നോട് അടുത്താണ്. എന്നാല്‍ ഈ നിധിശേഖരമാകട്ടെ ബിസി 1500നും 1200നും ഇടയിലുള്ളതുമാണ്. ഭൂമിയില്‍നിന്ന് ഖനനം ചെയ്തെടുക്കുന്ന ഇരുമ്പ് ഉപയോഗിക്കാന്‍ മനുഷ്യന് പഠിക്കുന്നതിനും നൂറ്റാണ്ടുകള്ക്കുമുന്പ് ഈ ഇരുമ്പുവസ്തുക്കള്‍ എങ്ങനെ അവിടെ എത്തി എന്നതായിരുന്നു ചോദ്യം.
നിക്കല്‍ സാന്നിധ്യം
സ്പെയിനിലെ നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലെ മുന്‍ കണ്‍സര്‍വേഷന്‍ വിഭാഗം മേധാവി സാല്‍വഡോര്‍ റോവിറലോറന്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിഗൂഢത അഴിച്ചത്. ഭൂമിയില്‍നിന്നു ലഭിക്കുന്ന ഇരുമ്പിനേക്കാള്‍ നിക്കലിന്റെ അളവ് ഉല്ക്കകളില് നിന്നുള്ള ഇരുമ്പില്‍ കൂടുതലായിരിക്കും.
മാസ് സ്പെക്ട്രോമെട്രി പരിശോധനയിലൂടെ ഈ വസ്തുക്കളിലെ നിക്കലിന്റെ അളവ് പരിശോധിച്ചപ്പോള്‍, അവ സാധാരണ ഇരുമ്പല്ലെന്നും ബഹിരാകാശത്തുനിന്നു ഭൂമിയില്‍ പതിച്ച ഉല്‍ക്കകളില്‍നിന്ന് നിര്‍മിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു. ഈജിപ്തിലെ തുതന്ഖാമുന് രാജാവിന്റെ കഠാരയും സമാനമായ രീതിയില്‍ ഉല്ക്കയിലെ ഇരുമ്പുകൊണ്ടു നിര്‍മിച്ചതാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
വലിയ തിരുത്ത്
ഈ കണ്ടെത്തലോടെ വില്ലേന നിധിശേഖരത്തിന്റെ കാലഗണനയിലുള്ള അവ്യക്തത നീങ്ങിയിരിക്കുകയാണ്. ബിസി 1400നും 1200നും ഇടയില്‍ തന്നെ ഇവ നിര്‍മിക്കപ്പെട്ടതാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാം. ഐബീരിയന്‍ ഉപദ്വീപില്‍ ഉല്ക്കകളില്നിന്നുള്ള ഇരുമ്പ് ഉപയോഗിച്ച് നിര്‍മിച്ച ആദ്യത്തെ വസ്തുക്കളാണ് ഇവ. സാധാരണ രീതിയിലുള്ള ഇരുമ്പുത്പാദനം തുടങ്ങുന്നതിനും മുന്‍പുതന്നെ ഇവിടത്തെ മനുഷ്യര്‍ ലോഹനിര്‍മാണത്തില്‍ നൈപുണ്യം നേടിയിരുന്നു എന്നതിന്റെ തെളിവാണിതെന്നു ഗവേഷകര്‍ തങ്ങളുടെ പഠനത്തില്‍ വ്യക്തമാക്കുന്നു.