കോന്നി: വേനല്‍ കടുത്തതോടെ കൂടുതല്‍ മൃഗങ്ങള്‍ കാടുവിട്ട് നാട്ടിലേക്ക്. ഭക്ഷണവും വെള്ളവും തേടി കാടു വിട്ടിറങ്ങുന്ന മൃഗങ്ങള്‍ വലിയ നാശനഷ്ടങ്ങളാണ് ജനവാസ മേഖലകളില്‍ ഉണ്ടാക്കുന്നത്. വനാതിര്‍ത്തിയില്‍ നിന്നു വിദൂരങ്ങളിലേക്കാണ് മൃഗങ്ങളുടെ വരവ്. മുമ്പെങ്ങും ആനയും കടുവയും കടന്നുവരാത്ത സ്ഥലങ്ങളില്‍ പോലും സമീപകാലത്ത് ഇവയുടെ സാന്നിധ്യമുണ്ടായി. പലയിടങ്ങളിലും കാടിറങ്ങുന്ന മൃഗങ്ങള്‍ പലതും തിരികെ പോകാതെ നാട്ടിന്‍പുറങ്ങളിലെ കുറ്റിക്കാടുകളിലും മറ്റും അഭയം തേടുകയാണ്.
കാടിനുള്ളില്‍ ജലക്ഷാമം രൂക്ഷമായതോടെ വനത്തോടു ചേര്‍ന്ന നദീ തീരങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മൃഗങ്ങളെ സ്ഥിരമായി കാണാം. കോന്നി, റാന്നി വനമേഖലകളിലൂടെ കടന്നുവരുന്ന പുഴയോരങ്ങളില്‍ വെള്ളം കുടിക്കാനായി കാട്ടാന, മ്ലാവ് തുടങ്ങിയവയെ പകല്‍ സമയത്തും സ്ഥിരമായി കണ്ടുവരുന്നു. രാത്രികാലങ്ങളില്‍ കടുവ അടക്കമുള്ളവയുടെ സാന്നിധ്യവും സംശയിക്കപ്പെടുന്നു.
വടശേരിക്കര കുമ്പളത്താമണ്‍ പ്രദേശത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാനക്കൂട്ടത്തിന്റെ സ്ഥിരമായ ശല്യമുണ്ട്. വന്‍തോതിലാണ് ഇവ കൃഷി നശിപ്പിച്ചിരിക്കുന്നത്.
വാഴ, തെങ്ങ്, കമുക് തുടങ്ങിയവ വന്‍തോതില്‍ നഷ്ടപ്പെടുത്തി. സ്ഥിരമായ ശല്യം കാരണം കര്‍ഷകരും പ്രദേശവാസികളും ഭീതിയിലാണ്. വടശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ സന്ധ്യ മയങ്ങുന്നതോടെ കാട്ടാനകളെ കണ്ടുതുടങ്ങിയതിനാല്‍ യാത്രക്കാര്‍ക്കും ഇതുവഴി വരാന്‍ ഭയമാണ്.
ചെങ്ങറ, കുമ്പഴ തോട്ടങ്ങളില്‍ കണ്ട കടുവയും കാടു കയറിയിട്ടില്ലെന്ന് പറയുന്നു. വിസ്തൃതമായ തോട്ടത്തിന്റെ പല ഭാഗങ്ങളും കാടുകയറിക്കിടക്കുന്നതിനാല്‍ ഇവയ്ക്ക് തങ്ങാനാകും. കാടുവിട്ടിറങ്ങിയ പന്നി നാട്ടില്‍ സ്ഥിരതാവളമാക്കിയതോടെ കടുവയ്ക്കു ഭക്ഷണലഭ്യതയും ഉറപ്പാക്കാനാകും. പന്നിയെ കിട്ടാതെ വരുമ്പോഴാണ് ഇവ ജനവാസമേഖലയിലേക്ക് എത്തി വളര്‍ത്തു മൃഗങ്ങളെ അപഹരിക്കുന്നതെന്ന് പറയുന്നു. കലഞ്ഞൂർ, കൂടല്‍ ഭാഗങ്ങളില്‍ പുലിയെയും പതിവായി കണ്ടുവരുന്നു.
കാട്ടില്‍ വെള്ളവും ഭക്ഷണവും പദ്ധതി പാളി
വേനല്‍ക്കാലത്ത് മൃഗങ്ങള്‍ കാടുവിട്ടിറങ്ങാതിരിക്കാനായി ലക്ഷങ്ങള്‍ ചെലവഴിച്ച് വനംവകുപ്പ് ആസൂത്രണം ചെയ്ത പദ്ധതികള്‍ പാളി. വനത്തിനുള്ളിലെ കുളങ്ങളും നീര്‍ച്ചാലുകളും സംരക്ഷിക്കാനും അവിടങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാനുമായിരുന്നു പദ്ധതി. കോന്നി വനമേഖലയില്‍ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ കുളങ്ങള്‍ പുനരുദ്ധരിച്ചെങ്കിലും മഴക്കാലത്ത് ഇവയെല്ലാ നശിച്ചു. വെള്ളം കുടിക്കാനെത്തുന്ന ആനക്കൂട്ടം കുളങ്ങളുടെ തിട്ടയിടിച്ച് നികത്തുന്നതുമാണ് കണ്ടുവരുന്നത്. വനത്തിനുള്ളില്‍ കായ്ഫലമുള്ള വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലേക്ക് ആസൂത്രണം ചെയ്ത പദ്ധതികളും പൂര്‍ണതോതിലായിട്ടില്ല. കഴിഞ്ഞവര്‍ഷം പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങിയവയുടെ വിത്തുകള്‍ ശേഖരിച്ച് വിത്തുണ്ടകളാക്കി നിക്ഷേപിച്ചിരുന്നു. ഇവയെല്ലാം കിളിര്ത്തുവരുന്നുണ്ടോയെന്ന പരിശോധനയും നടന്നിട്ടില്ല.
അച്ചന്‍കോവില്‍ വനപാതയില്‍ ജാഗ്രതൈ
വേനല്‍ കടുത്തതോടെ കോന്നി - കല്ലേലി - അച്ചന്‍കോവില്‍ വനപാതയില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം വര്‍ധിച്ചു.കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി, മണ്ണാറപ്പാറ റേഞ്ചുകളിലൂടെ കടന്നുപോകുന്ന വനപാതയിലെ വളവുകളില്‍ കാട്ടാനകള്‍ പതിവായി ഇറങ്ങി നില്‍ക്കാറുണ്ട്. വളവുകള്‍ തിരിഞ്ഞു വരുന്ന വാഹനങ്ങള്‍ പെട്ടെന്നാകും കാട്ടാനക്കൂട്ടങ്ങളുടെ മുന്പില് അകപ്പെടുന്നത്.
കാട്ടുപോത്ത്, കടുവ, കരടി, പുലി, മ്ലാവ് എന്നിവയെല്ലാം ഈ വനപാതയുടെ സമീപത്ത് തന്നെയുണ്ട്. രാത്രി യാത്ര ഈ വനപാതയില്‍ നിരോധിച്ചിട്ടുണ്ട്.
വനപാതയ്ക്ക് സമാന്തരമായി ഒഴുകുന്ന അച്ചന്‍കോവിലാറും വെള്ളം കുടിക്കാന്‍ എത്തുന്ന കാട്ടുമഗങ്ങളും കാഴ്ചയുടെ വിസ്മയമാണ്. പാതയിലെ ഒളികല്ലില്‍ വൈകുന്നേരങ്ങളില്‍ പതിവായി അച്ചന്‍കോവിലാറ്റില്‍ മ്ലാവിന് കൂട്ടം വെള്ളം കുടിക്കാനെത്തും.
പലപ്പോഴും കാട്ടുപോത്തുകളെയും കാണാം. യാത്രയ്ക്കിടെ യാത്രക്കാര്‍ക്കോ വാഹനത്തിനോ അത്യാഹിതം സംഭവിച്ചാല്‍ പുറംലോകം അറിയാന്‍ ബുദ്ധിമുട്ടും. അതിനാലാണ് വനംവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിർദേശമുള്ളത്.
മഴക്കാലത്ത് അച്ചന്‍കോവിലാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഉണ്ടാകുന്ന മഴ ചിലപ്പോള്‍ അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിനു കാരണമാകും. അതിനാല്‍ വനമേഖലയിലുള്ള നീരൊഴുക്കുകളിലും അരുവികളിലും ഇറങ്ങരുത് എന്ന മുന്നറിയിപ്പും വനം വന്യജീവി വകുപ്പ് നല്കുന്നു. 40 കിമീറ്ററാണ് വനത്തിലൂടെ യാത്ര . പരിചയമില്ലാത്ത ജലാശയങ്ങളില്‍ കുളിക്കാനും നീന്താനുമായി ഇറങ്ങുന്നതും അപകടത്തിന് കാരണമാകും. ആനക്കൂട്ടങ്ങള്‍ വെള്ളം കുടിക്കാനായി എപ്പോള്‍ വേണമെങ്കിലും കടന്നു പോകാവുന്നതാണ്.