മോസ്കോ: ഇന്ത്യക്ക് ആരിൽനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു ക്രെലിൻ വക്താവ് ദിമിത്രി പെസ്കോവ്.
“ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും നല്കുന്നത് റഷ്യ മാത്രമല്ലെന്നു ഞങ്ങൾക്കറിയാം. മറ്റു രാജ്യങ്ങളിൽനിന്നും ഇന്ത്യ എണ്ണ വാങ്ങാറുണ്ട്’’-പെസ്കോവ് പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്നു ചൊവ്വാഴ്ച പെസ്കോവ് പ്രസ്താവിച്ചിരുന്നു.
റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായും നിർത്താൻ ഇന്ത്യൻ എണ്ണക്കന്പനികൾക്കു സാധിക്കില്ലെന്ന് റഷ്യയുടെ നാഷണൽ എനർജി സെക്യൂരിറ്റി ഫണ്ട് വിദഗ്ധൻ ഇഗോർ യുഷ്കോവ് പറഞ്ഞു. റഷ്യ ദിവസവും 15 ലക്ഷം മുതൽ 20 ലക്ഷം ബാരൽ എണ്ണ ഇന്ത്യക്കു നല്കുന്നുവെന്നും അതു നല്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും യുഷ്കോവ് കൂട്ടിച്ചേർത്തു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 2021 വരെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമായിരുന്നു റഷ്യയിൽനിന്നുണ്ടായിരുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെയാണ് ഇന്ത്യ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്. റഷ്യ വൻതോതിൽ ഡിസ്കൗണ്ട് നല്കിയതും ഇന്ത്യക്കും പ്രയോജനമായി. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.
അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ജനുവരിയിലെ ആദ്യ മൂന്നാഴ്ച കുറഞ്ഞു. പ്രതിദിന ഇറക്കുമതി 11 ലക്ഷം ബാരലായാണ് കുറഞ്ഞത്. 2025 മധ്യത്തിൽ പ്രതിദിനം 20 ലക്ഷം ബാരൽ ഇറക്കുമതി ചെയ്തിരുന്നു.
ഇറാക്കിൽനിന്നുള്ള എണ്ണ ഇറക്കുമതി ഏതാണ്ട് റഷ്യയിൽനിന്നുള്ളതിനു തുല്യമായിട്ടുണ്ട്. സൗദിയിൽനിന്നുള്ള പ്രതിദിന എണ്ണ ഇറക്കുമതി ജനുവരിയിൽ 9.24 ലക്ഷം ബാരലായി ഉയർന്നു. ഡിസംബറിൽ ഇറക്കുമതി 7.10 ലക്ഷം ബാരലായിരുന്നു.