മയാമി: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ഇറാനും ഹമാസിനും മുന്നറിയിപ്പു നല്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ആണവ, മിസൈൽ പദ്ധതികൾ പുനരാരംഭിച്ചാൽ ഇറാനെതിരേ ഇനിയുമൊരാക്രമണത്തിന് അമേരിക്കയുടെ പിന്തുണ ഉണ്ടായിരിക്കുമെന്നും ഹമാസ് ആയുധം ഉപേക്ഷിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും നെതന്യാഹുവുമൊത്തുള്ള വാർത്താസമ്മേളനത്തിൽ ട്രംപ് മുന്നറിയിപ്പു നല്കി.
ജൂണിൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ തകർന്ന ആയുധപദ്ധതികൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ഇറാൻ. ഇറാൻ എങ്ങോട്ടാണു പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ഞങ്ങൾക്കറിയാം. അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ഇന്ധനം വെറുതേ കളയാൻ ഇറാൻ ശ്രമിക്കരുത്.
ഇറാൻ, ലബനനിലെ ഹിസ്ബുള്ള ഭീകരർ, ഹമാസ് എന്നിവരെക്കുറിച്ച് ഇസ്രയേലിനുള്ള ഉത്കണ്ഠയാണ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നും ട്രംപ് അറിയിച്ചു. ഒക്ടോബറിൽ ഇസ്രയേലും ഹമാസും തമ്മിലുണ്ടായ വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതും ചർച്ചയായി. വെടിനിർത്തൽ ധാരണ പാലിക്കാൻ ഇസ്രയേൽ തയാറായി. ഹമാസ് ആയുധം താഴെവച്ചില്ലെങ്കിൽ നരകമായിരിക്കും ഫലമെന്നും ട്രംപ് ഭീഷണി മുഴക്കി.
ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇറാൻ ആയുധ പദ്ധതികൾ പുനരാരംഭിക്കുന്ന വിഷയം ട്രംപിനെ അറിയിക്കുമെന്ന് നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നു.
സംയമനം പാലിക്കണമെന്ന് റഷ്യ
ഇറാൻ വിഷയത്തിൽ സംഘർഷം വർധിപ്പിക്കുന്നതിൽനിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും ഇറാനുമായി ചർച്ച നടത്താനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് കൂട്ടിച്ചേർത്തു.