ന്യൂഡൽഹി: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തെ ആക്രമിച്ച കേസിൽ ദുറൊന്തോ എന്നറിയപ്പെടുന്ന അബുൾ ഹുസൈൻ മൊള്ളയെ സിബിഐ അറസ്റ്റ് ചെയ്തു.
2024 ജനുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ ഇഡി സംഘത്തെയാണ് ഒരു കൂട്ടമാളുകൾ ആക്രമിച്ചത്.
ഈ ആക്രമണത്തിന് നേതൃത്വം നൽകിയത് ഇയാളാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
പ്രാദേശിക കോടതി നിരവധി നോട്ടീസുകളും ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടും മുങ്ങിനടന്നിരുന്ന പ്രതിയാണ് ചൊവ്വാഴ്ച സൗത്ത് 25 പർഗനാസ് ജില്ലയിൽ വച്ച് പിടിയിലായത്. 2024 മാർച്ചിൽ കേസിന്റെ അന്വേഷണച്ചുമതല കൽക്കട്ട ഹൈക്കോടതി സംസ്ഥാന പോലീസിൽ നിന്നും സിബിഐയിലേക്ക് മാറ്റുകയായിരുന്നു.