ന്യൂഡൽഹി: ഇടവേളയ്ക്കുശേഷം മണിപ്പുരിൽ വീണ്ടും അശാന്തി. മെയ്തെയ് ഭൂരിപക്ഷ ജില്ലയായ ബിഷ്ണുപുരിലുണ്ടായ മൂന്നു ബോംബ് സ്ഫോടനങ്ങളിൽ സ്ത്രീയുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് മെയ്തെയ്കൾ പലയിടത്തും സുരക്ഷാസേനകളുമായി ഏറ്റുമുട്ടി. മെയ്തെയ് സംഘടനകൾ 24 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബിഷ്ണുപുരിനും കുക്കി ഭൂരിപക്ഷജില്ലയായ ചുരാചന്ദ്പുരിനും മധ്യേയുള്ള ബഫർ സോണിലുള്ള ടോർബംഗിൽ ഇന്നലെയുണ്ടായ വെടിവയ്പിലും ഏതാനും പേർക്ക് പരിക്കേറ്റു.
ടോർബംഗിൽ കുക്കി തീവ്രവാദികളാണു വിവേചനരഹിതമായി വെടിവച്ചതെന്ന് മണിപ്പുർ പോലീസ് പ്രസ്താവനയിൽ അവകാശപ്പെട്ടു. കണ്ടെത്തിയ ഐഇഡി ബോംബ് പോലീസ് നിർവീര്യമാക്കി.
ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പിനെത്തുടർന്ന് പ്രദേശത്തും പരിസരത്തും സുരക്ഷ ശക്തമാക്കി.കൂടുതൽ അന്വേഷണത്തിനായി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് എക്സിൽ അറിയിച്ചു.
രാഷ്ട്രപതിഭരണത്തിലുള്ള മണിപ്പുരിൽ കലാപം തുടങ്ങി രണ്ടേമുക്കാൽ വർഷം കഴിഞ്ഞിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാത്തത് കേന്ദ്രസർക്കാരിനു ക്ഷീണമായി.
വെടിവയ്പിനെത്തുടർന്ന് സുരക്ഷാസേന നടത്തിയ റെയ്ഡുകളിൽ പ്രാദേശികമായി നിർമിച്ച ആറ് ലോംഗ്, മീഡിയം റേഞ്ച് ഇംപ്രൊവൈസ്ഡ് പീരങ്കികൾ (മണിപ്പുരിൽ പന്പികൾ എന്നാണ് ഇവയുടെ പേര്), മൂന്നു കിലോഗ്രാം ഭാരമുള്ള ഐഇഡി ബോംബ്, സിംഗിൾ ബാരൽ തോക്ക്, വെടിയുണ്ടകളുടെ 17 ഒഴിഞ്ഞ കേസുകൾ തുടങ്ങിയവ കണ്ടെടുത്തു.
ബിഷ്ണുപുർ ജില്ലയിലെ സൈറ്റോണ് ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട വീടിനുള്ളിലും 200 മീറ്റർ അകലെ മറ്റൊരിടത്തുമുണ്ടായ ബോംബ് സ്ഫോടനങ്ങളിലാണ് രണ്ടു പേർക്കു പരിക്കേറ്റത്. തലസ്ഥാനമായ ഇംഫാലിൽനിന്ന് 55 കിലോമീറ്റർ അകലെയാണ് സൈറ്റോണ് ഗ്രാമം.
കലാപത്തെത്തുടർന്ന് രണ്ടേമുക്കാൽ വർഷത്തോളമായി ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന മെയ്തെയ് കുടുംബത്തിന്റെ വീടിനടുത്ത് സ്ഥാപിച്ചിരുന്ന ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ആണ് ഇന്നലെ രാവിലെ അഞ്ചിനു പൊട്ടിത്തെറിച്ചത്. 70 വയസുള്ള സലാം മണി സിംഗ് എന്നയാളുടേതാണു വീട്. പിന്നാലെ ഒരു മണിക്കൂറിനുശേഷം 200 മീറ്റർ അകലെ വീണ്ടും ബോംബ് പൊട്ടി. ഈ സ്ഫോടനത്തിലാണ് സ്ത്രീക്കും പുരുഷനും പരിക്കേറ്റത്.
സൈന്യവും പോലീസും നിഷ്ക്രിയമാണെന്ന് ആരോപിച്ചാണു മെയ്തെയ്കൾ ഇന്നലെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതേസമയം, കലാപത്തെത്തുടർന്ന് ഒഴിഞ്ഞുപോയ മെയ്തെയ്കൾ മാത്രം പോലീസ് സഹായത്തോടെ മടങ്ങിയെത്തി വീടുകൾ പുനർനിർമിക്കാൻ ആംരഭിച്ചതാണ് കുക്കികളെ പ്രകോപിപ്പിച്ചത്.
ആയിരണക്കണക്കിന് കുക്കി കുടുംബങ്ങൾ ഭവനരഹിതരായി തുടരുന്പോഴാണ് മെയ്തെയ്കളെ മാത്രം പോലീസ് സഹായിക്കുന്നതെന്ന് കുക്കികൾ ആരോപിച്ചു. 2023 മേയ് മൂന്നിനു കലാപം തുടങ്ങിയ മണിപ്പുരിൽ 2025 ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണമാണ്.