ഉപ്പുതറ: വീട്ടമ്മയെ കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഉപ്പുതറ വളകോട് പാലക്കാവിന് സമീപം കടുവക്കാനം നെടുങ്ങഴിയിൽ ജോർജ് ജോസഫിന്റെ (ലാലി) ഭാര്യ വസീന (43) യാണ് മരിച്ചത്.
ഏലത്തോട്ടത്തിൽ പണിക്കുപോയ ജോർജ് തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് മുതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ ജോർജ് പണിക്കു പോകുമ്പോൾ വസീന ഭക്ഷണം പാകം ചെയ്യുകയായിരുന്നു. 12ന് ജോർജ് തിരികെയെത്തിയപ്പോൾ വസീനയെ വീടിനുള്ളിൽ കണ്ടില്ല. വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദംകേട്ട് അവിടെയെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ വസീനയെ കണ്ടത്. ഭിത്തിയിൽ ചാരി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
വിവരമറിഞ്ഞെത്തിയ നാട്ടുകാർ ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് ജോസഫിനെ വിവരമറിയിച്ചു. ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി.
കായംകുളം സ്വദേശിനിയാണ് വസീന. വിവാഹത്തിനു ശേഷം മാനസിക അസ്വാസ്ഥ്യം ഉണ്ടായതോടെ ഇവരുടെ ആദ്യഭർത്താവ് ഉപേക്ഷിച്ചുപോയിരുന്നു.
ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയ ജോർജും ഒറ്റയ്ക്കായിരുന്നു താമസം. അതിനിടെ ജോർജും വസീനയും സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെടുകയും നാലു വർഷം മുൻപ് രജിസ്റ്റർ വിവാഹം ചെയ്യുകയുമാ യിരുന്നു. പലപ്രാവശ്യം മാനസിക അസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് രണ്ടു വർഷമായി വസീന മരുന്നു കഴിക്കുന്നുണ്ട്. ഇവരുടെ ബന്ധത്തിൽ മക്കളില്ല. ഏലത്തിനു മരുന്നടിക്കാനുള്ള മോട്ടോറിൽ ഒഴിക്കാൻ ജോർജ് പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു. പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയതാണോ എന്നു സംശയിക്കുന്നു.
ഉപ്പുതറ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് പരിശോധന നടത്തി. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രിയോടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.