കയ്റോ: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി ഇസ്രയേൽ ഇന്നലെ തുറന്നുകൊടുത്തു. ഗാസയിൽനിന്ന് പുറംലോകത്തെത്താനുള്ള ഏക വഴിയാണ് റാഫ അതിർത്തി. ഹമാസുമായുള്ള യുദ്ധത്തിനിടെ രണ്ടു വർഷം മുന്പാണ് അടച്ചത്.
സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളും പരിശോധിച്ചുറപ്പിച്ച ഇന്നലെ വളരെ കുറച്ചുപേരെയേ അതിർത്തി കടക്കാൻ അനുവദിച്ചുള്ളൂ. അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ള 50 പലസ്തീനികളെ ഗാസ വിടാൻ അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. ഈജിപ്തിൽനിന്ന് സഹായ വസ്തുക്കൾ നിറച്ച ലോറികളെ ഗാസയിലേക്കു കടക്കാനും അനുവദിച്ചു.
ഇന്നു മുതൽ മുൻകൂർ അനുമതി നേടിയ 150-200 പേരെ ഗാസയ്ക്ക് അകത്തേക്കും പുറത്തേക്കും കടത്തിവിടും. ഇതിന് മുൻകൂർ അനുമതി വേണം. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതും യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽ ഗാസയിൽനിന്ന് പലായനം ചെയ്തവരുമായ 20,000 പേരുടെ മുൻഗണനാ പട്ടിക ഇതിനായി തയാറാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് റാഫ അതിർത്തി തുറന്നത്.പലസ്തീൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇസ്രേലി മൃതദേഹങ്ങളിൽ അവസാനത്തേതും വീണ്ടെടുത്ത ശേഷമാണ് റാഫ അതിർത്തി തുറക്കാൻ ഇസ്രയേൽ തയാറായത്.