ലക്നോ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏക ബിഎസ്പി സ്ഥാനാർഥിയെ അഭിനന്ദിച്ച് പാർട്ടി അധ്യക്ഷ മായാവതി. രാംഗഡ് മണ്ഡലത്തിൽ നിന്ന് വിജയിച്ച സതീഷ് കുമാർ സിംഗിനെ ആണ് മായാവതി അഭിനന്ദിച്ചത്.
"മഹത്തായ വിജയമാണ് രാംഗഡിലേത്. അർഹിച്ച വിജയമാണ് സതീഷ് സ്വന്തമാക്കിയത്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക. ഈ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു.'- മായാവതി പറഞ്ഞു.
"ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ബിഎസ്പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. വോട്ടെണ്ണൽ നടക്കുന്ന സമയത്തും ഇത് അവർ ആവർത്തിച്ചു. പക്ഷെ ജനങ്ങൾ ബിഎസ്പിക്കൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഈ വിജയം വളരെ പ്രധാനപ്പെട്ട ഒന്നാണ്.'-മായാവതി കൂട്ടിച്ചേർത്തു.
രാംഗഡ് മണ്ഡലത്തിൽ നിന്ന് 30 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സതീഷ് കുമാർ സിംഗ് വിജയിച്ചത്. 72,689 വോട്ടാണ് സതീഷ് സിംഗിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ അശോക് കുമാർ സിംഗിന് 72,659 വോട്ടാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ ആർജെഡിയുടെ അജിത് കുമാർ 41,480 വോട്ടാണ് സ്വന്തമാക്കിയത്.