തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിന് ജാമ്യം അനുവദിച്ച് കോടതി. ബുധനാഴ്ച തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്.
അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോര്‍ പോലീസിനോടു പറഞ്ഞിരുന്നു. എന്നാൽ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ബണ്ടി ചോറിന്‍റെ മാനസികനില പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ജാമ്യത്തില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. മാനസിക നിലയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ജാമ്യം അനുവദിച്ചത്. പരിശോധനാ ഫലത്തിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്നും ചികിത്സയ്ക്ക് വിടേണ്ട ഒരാവശ്യവുമില്ലെന്നും കോടതി വ്യക്തമാക്കി.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നുളള ട്രെയിനില്‍ എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ ബണ്ടിചോറിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം വിട്ടയച്ചിരുന്നു.