Kerala
കൊച്ചി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കൊച്ചിയില്‍ വനിതാ ഡോക്ടറില്‍ നിന്ന് 6.38 കോടി രൂപ തട്ടിയെടുത്തു. എളംകുളം സ്വദേശിനിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്.
കള്ളപ്പണ ഇടപാട് നടത്തിയെന്നും ഡിജിറ്റല്‍ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. മുംബൈ സൈബര്‍ ക്രൈം പോലീസ് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഡോക്ടറെ സമീപിച്ചത്.
കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയത്. അക്കൗണ്ടിലുള്ള തുക പരിശോധനയ്ക്കായി കൈമാറണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
റിസര്‍വ് ബാങ്കിന്റേതെന്ന വ്യാജേന നല്കിയ അക്കൗണ്ടുകളിലേക്ക് ഒക്ടോബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍ ഡോക്ടര്‍ പണം കൈമാറുകയായിരുന്നു. രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ആകെ 6,38,21,864 രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്.
നീണ്ട രണ്ട് മാസം ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയതെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണം അവസാനിക്കുന്നത് വരെ ആര്‍ബിഐ അക്കൗണ്ടില്‍ പണം സുരക്ഷിതമായിരിക്കുമെന്നും പിന്നീട് തിരികെ നല്‍കുമെന്നുമാണ് ഡോക്ടറെ വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം ഡോക്ടര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
National
നോയിഡ: വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച് നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച വീട്ടുജോലിക്കാരൻ അറസ്റ്റിൽ. നോയിഡയിലാണ് സംഭവം.
എട്ട് ലക്ഷം രൂപയും 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്. നേപ്പാൾ സ്വദേശിയായ ഗണേഷ് ഘർത്തി മഗത്തിയാണ് വ്യാഴാഴ്ച രാത്രി ഐഎസ്ബിടി കാഷ്മീരി ഗേറ്റിന് സമീപത്ത് നിന്നും പിടിയിലായത്.
രണ്ട് ദിവസമായി ഡൽഹിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ കാഷ്മീരി ഗേറ്റിൽ നിന്ന് നേപ്പാളിലേക്ക് ബസ് കയറാൻ പദ്ധതിയിട്ടിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ അന്വേഷണസംഘം സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
ഏകദേശം 11 ലക്ഷം രൂപയുടെ കടബാധ്യത കാരണം അയാൾ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തൃശൂർ: മുറ്റിച്ചൂരിൽ കാറിൽ എത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്നുലക്ഷം രൂപ കവർന്നതായി പരാതി. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ്യുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തതായി പറയുന്നത്.
ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടർന്നിരുന്നതായും പരാതിയില്‍ പറയുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
സംഭവത്തില്‍ അക്ഷയ്യെ അന്തിക്കാട് പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.