കൊച്ചി: സംഘപരിവാറിന്റെ അതേ പാതയിലാണു കേരളത്തിലെ സിപിഎമ്മെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ജാതിമത ശക്തികള്‍ തമ്മിൽ സംഘര്‍ഷമുണ്ടാക്കി അതില്‍നിന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാര്‍ രീതിയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും അവലംബിക്കുന്നത്. എന്നിട്ട് മതേതരത്വത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് കാന്തപുരത്തിന്റെ കേരളയാത്ര സമാപനച്ചടങ്ങില്‍ താന്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയത്.
മുഖ്യമന്ത്രി ഒരുതരത്തില്‍ വര്‍ഗീയതയാണു പറയുന്നത്. എന്നിട്ട് അദ്ദേഹം മതേതരത്വത്തിന്റെ വക്താവാകുന്നു. ഒരുവശത്ത് വിദ്വേഷപ്രചാരണം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും സതീശന് പറഞ്ഞു.
യുഡിഎഫ് വിപുലീകരിക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് യുഡിഎഫ് വിപുലീകരിക്കും. കേരള കോണ്‍ഗ്രസ്- എം യുഡിഎഫിലേക്കു വരുമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. ശബരിമല സ്വര്ണക്കൊള്ളയില്നിന്നു ശ്രദ്ധ തിരിക്കാന്‍ സിപിഎം പലതും പറയുകയാണ്. സിപിഎമ്മിനു കൃത്യമായ മറുപടി ഇല്ലാത്തതുകൊണ്ടാണ് മരിച്ചുപോയ പ്രയാര്‍ ഗോപാലകൃഷ്ണനെക്കുറിച്ച് പറയുന്നത്. ആ കാലത്തൊന്നും ഒരു വൃത്തികേടും നടന്നിട്ടില്ല. ഏതു കാലത്തെക്കുറിച്ച് ഹൈക്കോടതി അന്വേഷണം നടത്തിയാലും ഞങ്ങള്‍ സ്വാഗതം ചെയ്യും. ശങ്കരദാസിനെ അറസ്റ്റ് ചെയ്യുന്നതിലും പലരെയും ചോദ്യം ചെയ്യുന്നതിലും കാലതാമസമുണ്ടായി.
ദുരന്തബാധിതർക്കു വാടകയും ചികിത്സാ സഹായവും നല്‍കുന്നില്ല
വയനാട് ദുരന്തബാധിതരില്‍ പലര്‍ക്കും സര്‍ക്കാര്‍ വാടക നല്‍കുന്നില്ല. അപകടത്തില്‍ പരിക്കേറ്റവര്‍ക്കു ചികിത്സാസഹായവും നല്‍കുന്നില്ല. ജനങ്ങള്‍ നല്കിയ 742 കോടി രൂപയാണ് ഖജനാവിലുള്ളത്. എന്നിട്ടാണ് സിഎംഡിആര്‍എഫിലേക്ക് പണം നല്‍കരുതെന്ന് യുഡിഎഫ് പ്രചരിപ്പിച്ചെന്നു പറയുന്നത്. ഞാനുള്‍പ്പെടെയുള്ളവരും യുഡിഎഫ് എംഎല്‍എമാരും സിഎംഡിആര്‍എഫിലേക്ക് പണം നല്‍കിയിട്ടുണ്ട്. 19 ലക്ഷത്തോളം രൂപയാണു ഞങ്ങള്‍ മാത്രം നല്‍കിയത്. എന്നിട്ടാണ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. വീട് നിര്‍മാണത്തിനുള്ള സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു.