Leader Page
പതിനാറായിരത്തോളം അധ്യാപകരെ മുഴുപട്ടിണിയിലേക്കും കുടുംബപ്രശ്നങ്ങളിലേക്കും മാനസിക അസ്വാസ്ഥ്യങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ചില പച്ചയായ വസ്തുതകൾ പൊതു സമൂഹം അറിയേണ്ടതുണ്ട്.
സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ നിയമനങ്ങളിൽ പിഡബ്ല്യുഡി ആക്ട് 1995 പ്രകാരം 7-2-1996 മുതൽ 18-4-2017 വരെ മൂന്നും ആർപിഡബ്ല്യുഡി ആക്ട് 2016 പ്രകാരം 19-4-2017 മുതൽ നാലും ശതമാനം സംവരണം മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾക്കായി നീക്കിവയ്ക്കേണ്ടതുണ്ട് എന്നതാണ് ഭിന്നശേഷി സംവരണ നിയമം.
ശാരീരിക ന്യൂനതകളാൽ അവശത അനുഭവിക്കുന്ന ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികളോട് അനുഭാവപൂർവമായ നിലപാടാണ് ക്രൈസ്തവ മാനേജ്മെന്റുകൾക്ക് എന്നുമുള്ളത്.
എന്നാൽ, ഭിന്നശേഷി നിയമനത്തിന്റെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം കൃത്യമായി പാലിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത പതിനാറായിരത്തിലധികം അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. റോസ്റ്റർ തയാറാക്കി, സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവ് സംബന്ധിച്ച് രേഖാമൂലം അപേക്ഷ നൽകി, ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ടിട്ടും യോഗ്യരായവർ ഇല്ലാത്തതിനാൽ സ്കൂളുകളിൽ അവർക്കായി നീക്കിവച്ച തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഭിന്നശേഷി ഉദ്യോഗാർഥികൾ ലഭ്യമാകാത്തത് മാനേജ്മെന്റിന്റെയോ വ്യവസ്ഥാപിത തസ്തികകളിൽ നിയമിതരായ അധ്യാപകരുടെയോ കുറ്റമല്ല. എന്നിട്ടും ഭിന്നശേഷിക്കാർ നിയമിക്കപ്പെട്ടില്ല എന്ന സാങ്കേതിക തൊടുന്യായം പറഞ്ഞ് അർഹരായ അധ്യാപകരുടെ നിയമനങ്ങൾ തടഞ്ഞു വച്ചിരിക്കുന്നത് മാനുഷികമൂല്യങ്ങളും നീതിബോധവുമുള്ള ഒരു സർക്കാരിന് ചേർന്നതല്ല.
കോടതി ഉത്തരവനുസരിച്ച് നിയമപ്രകാരമുള്ള ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിട്ടുള്ള എൻഎസ്എസ് മാനേജ്മെന്റിലെ മറ്റ് അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ സർക്കാർ ഉത്തരവിട്ടു. സമാനസ്ഥിതി നിലനിൽക്കുന്ന മറ്റ് സൊസൈറ്റികളിലും ഈ ഉത്തരവ് സർക്കാർ പരിഗണിക്കണമെന്നുകൂടി കോടതി നിരീക്ഷിച്ചെങ്കിലും മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിൽ ഈ ഉത്തരവ് നടപ്പിലാക്കാൻ ഇപ്പോഴും സർക്കാർ തയാറാകുന്നില്ല. ഓരോരുത്തരായി കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങി കാലങ്ങൾ കാത്തിരുന്ന് നിയമനാംഗീകാരം നേടട്ടെ എന്ന തൊഴിലാളി വിരുദ്ധ നിലപാടാണ് സർക്കാർ കൈക്കൊണ്ടത്.
മതിയായ എണ്ണം തസ്തികകൾ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് നീക്കിവച്ചിട്ടുള്ള വിദ്യാലയങ്ങളിലെ മറ്റുള്ള നിയമനങ്ങൾ അംഗീകരിച്ചു നൽകുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ ഈ പ്രതിസന്ധി നിസാരമായി പരിഹരിച്ച് ആയിരക്കണക്കിന് അധ്യാപകർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ കഴിയും.
എന്നാൽ, തികച്ചും നിഷേധാത്മക നിലപാടാണ് സർക്കാർ പുലർത്തുന്നത് എന്ന് പറയാതെ വയ്യാ. മാനേജ്മെന്റ് പ്രതിനിധികളുമായും കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളുമായും വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ പലവട്ടം നേരിട്ട് ചർച്ച നടത്തിയപ്പോഴും എല്ലാ പ്രശ്നങ്ങളും ഉടൻ അനുഭാവപൂർവം പരിഗണിക്കും എന്ന് വാക്ക് നൽകിയെങ്കിലും നീതി മാത്രം ഇപ്പോഴും അകലെയാണ്.
ഒരുപടികൂടി കടന്ന്, ഇപ്പോൾ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനർഹമായതെന്തൊക്കെയോ കരസ്ഥമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നുതന്നെ മന്ത്രി പറഞ്ഞുവയ്ക്കുന്നു. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ നിർമിച്ച് കേരള സമൂഹത്തിൽ വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവന്ന സാമൂഹ്യപരിഷ്കരണത്തിലെ മുന്നണിപ്പോരാളികളെയാണ് ജാതി-മത പരാമർശങ്ങൾ നടത്തി നിശബ്ദരാക്കാൻ ഗൂഢശ്രമങ്ങൾ നടന്നുവരുന്നത്. ഇത്തരം ആസൂത്രിത നീക്കങ്ങൾ സർക്കാരിന് നേതൃത്വം നൽകുന്നവർ ഉപേക്ഷിക്കണം.
സർക്കാർ ഉത്തരവുകളെല്ലാം അക്ഷരംപ്രതി പാലിച്ചിട്ടും മാനേജ്മെന്റ് നിയമിച്ചിരിക്കുന്ന പൂർണ യോഗ്യതയുള്ള അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാത്ത, അധ്യാപകവിരുദ്ധ മനോഭാവം സർക്കാർ തിരുത്താൻ തയാറാവണം. ന്യായയുക്തമല്ലാത്ത സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മരവിപ്പിച്ചിരിക്കുന്ന അധ്യാപക നിയമന അംഗീകാരം ഇനിയെങ്കിലും അനുഭാവപൂർവം പരിഗണിച്ചു പൂർത്തീകരിച്ചു നൽകാനുള്ള സന്മനസും സർക്കാരിനുണ്ടാവണം.
ഞങ്ങൾക്ക് വേണ്ടത് നീതി മാത്രമാണ്. ആരുടെയും ഔദാര്യമല്ല.
Editorial
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി സംവരണ പ്രതിസന്ധിയുടെ പേരിൽ വേലയ്ക്കു കൂലിയും അവകാശങ്ങളും നിഷേധിക്കപ്പട്ടവർക്കും തോന്നേണ്ടേ
ഇവിടെയൊരു സർക്കാരുണ്ടെന്ന്!
ഈ സർക്കാർ പൗരന്മാരിൽനിന്ന് ആവശ്യപ്പെട്ട എല്ലാ ആദരവുകളും നൽകിക്കൊണ്ടു പറയട്ടെ, ബഹു. വിദ്യാഭ്യാസമന്ത്രി ഏതു രാഷ്ട്രീയത്തിന്റെയോ തെരഞ്ഞെടുപ്പിന്റെയോ ഭാഗമാകട്ടെ; നുണ പറയരുത്. ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നു ധ്വനിപ്പിക്കുന്ന അങ്ങയുടെ പ്രസ്താവന നുണയും അവഹേളനവുമാണ്.
സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുണ്ടെന്ന യാഥാർഥ്യം മറച്ചുവച്ചുകൊണ്ടുള്ള ഈ പ്രസ്താവന, നീതിക്കു മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടത്തുന്ന അഭ്യാസംപോലെയാണ് തോന്നുന്നത്. ദയവായി, ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തിൽ നിയമവിരുദ്ധരായി ചിത്രീകരിക്കരുത്.
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി നിയമാനുസൃത ഒഴിവുകൾ എയ്ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന്, എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ, സുപ്രീംകോടതി തീർപ്പു കൽപ്പിച്ചത് കഴിഞ്ഞ മാർച്ചിലാണ്. തുടർന്ന് അനുകൂലമായ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തു.
സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതിയുടെ ഈ വിധിന്യായത്തിൽതന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യത്തിൽ ക്രിസ്ത്യൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം ഹൈക്കോടതിയിൽനിന്ന് അനുകൂലമായ ഉത്തരവ് നേടിയിട്ടുമുണ്ട്. വിധിയുടെ സത്ത ഉൾക്കൊണ്ട്, ഈ കോടതി ഉത്തരവ് പ്രകാരം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ സമാനമായുള്ള പ്രതിസന്ധിയും പരിഹരിച്ചുകൂടേ എന്നേ ചോദിച്ചുള്ളൂ.
നിർഭാഗ്യവശാൽ വിദ്യാഭ്യാസവകുപ്പിന്റെ ധിക്കാരപൂർവമായ മറുപടി, “നിങ്ങൾ വേണമെങ്കിൽ കോടതിയിൽ പൊയ്ക്കൊള്ളൂ” എന്നായിരുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി എപ്പോഴും കോടതിയിൽ പോകാനാണെങ്കിൽ ജനാധിപത്യ സർക്കാരിന്റെ ചുമതലയെന്താണെന്നുകൂടി മന്ത്രി വ്യക്തമാക്കണമെന്ന സീറോമലബാർ സഭയുടെ പ്രതികരണം മന്ത്രിയെ ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ്. നീതി ചോദിക്കുന്നവരോട് “ന്നാ താൻ കേസ് കൊട്” എന്നാണോ ഒരു ജനാധിപത്യ സർക്കാർ പറയേണ്ടത്?
2017 മുതൽ നാലു ശതമാനം ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിക്കണമെന്നാണു വ്യവസ്ഥ. പക്ഷേ, പത്രപ്പരസ്യങ്ങൾ കൊടുത്തിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിച്ചിട്ടും യോഗ്യതയുള്ള ഭിന്നശേഷിക്കാരെ പല വിഷയത്തിലും കിട്ടാനില്ല. സർക്കാരിനും ഇതറിയാം. സംവരണം പാലിച്ചിട്ടില്ലെങ്കിൽ, 2021 നവംബർ എട്ടിനുശേഷമുള്ള മറ്റ് അധ്യാപകരുടെ നിയമനങ്ങളും അതിനു മുന്പുള്ള തസ്തികയാണെങ്കിൽപോലും സ്ഥിരനിയമനം നൽകിയത് ഈ തീയതിക്കു ശേഷമാണെങ്കിൽ അതും താത്കാലിക നിയമനമായേ അംഗീകരിക്കൂ.
താത്കാലികക്കാർക്ക് ഉയർന്ന ശന്പളമോ ആനുകൂല്യങ്ങളോ ശന്പളത്തോടെയുള്ള അവധിയോ കൊടുക്കേണ്ടതില്ലാത്തതിനാൽ സർക്കാരിന് ലാഭമായിരിക്കാം. മാത്രമല്ല, ദിവസവേതനാടിസ്ഥാനത്തിൽ നിയമന ഉത്തരവു നൽകിയാൽ സ്ഥിരനിയമനമെന്ന അവകാശം കോടതിയിൽപോലും അധ്യാപകർക്ക് ഉന്നയിക്കാനാവില്ല. മാനേജ്മെന്റുകളോടുള്ള ഈ സർക്കാരിന്റെ പക ഏകദേശം 16,000ത്തിലധികം അധ്യാപകരെയും ലക്ഷക്കണക്കിനു വിദ്യാർഥികളെയും ദുരിതത്തിലാക്കിയിട്ടു വർഷങ്ങളായി.
നീതിക്കുവേണ്ടിയുള്ള എൻഎസ്എസിന്റെ നിയമപോരാട്ടം ധീരമായിരുന്നു. അതിനുമുന്പ് വിദ്യാഭ്യാസരംഗത്തെ പ്രമുഖരെല്ലാം ചൂണ്ടിക്കാട്ടിയ നീതി സർക്കാർ നടപ്പാക്കിയിരുന്നെങ്കിൽ എൻഎസ്എസിനു കോടതിയെ സമീപിക്കേണ്ടിവരില്ലായിരുന്നു. പുറത്തു പറഞ്ഞതല്ല, സർക്കാർ അന്നു കോടതിയിൽ പറഞ്ഞത്. ഭിന്നശേഷി സംവരണത്തിനായി മാറ്റിവയ്ക്കേണ്ടതിൽ ഒഴികെയുള്ളവയുടെ കാര്യത്തിൽ എതിർപ്പില്ലെന്ന് സമ്മതിക്കുകയായിരുന്നു.
ക്രൈസ്തവ സഭകളുടെയും മുസ്ലിം മാനേജ്മെന്റിന്റെയും വ്യക്തികളുടെയുമൊക്കെ സ്കൂളുകളിൽ ഇതേ പ്രതിസന്ധിയാണ്. പക്ഷേ, സമ്മതിക്കില്ല. ഈ ഇരട്ടത്താപ്പ് മറച്ചുവയ്ക്കാനാണ് ഇപ്പോൾ നുണപ്രചാരണവും തുടങ്ങിയിരിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതു തിരുത്തുക തന്നെ വേണം. അതിനു പകരം, അതെല്ലാം പിൻവാതിൽ നിയമനത്തിനുള്ള നീക്കമാണെന്നു കാണുന്നത്, മഞ്ഞപ്പിത്തക്കാഴ്ചയുടെ ഫലമാണ്.
ഭിന്നശേഷിക്കാരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ജാതിമത ഭേദമില്ലാതെ ചേർത്തുനിർത്തി കാലങ്ങളായി ലാഭേച്ഛയില്ലാതെ പരിചരിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെക്കുറിച്ച് ഈ സർക്കാരിന് അറിയില്ലായിരിക്കാം. പലരും പിൻവാതിലുകളിലൂടെ അവിടെയെത്തിക്കുന്ന കുഞ്ഞുങ്ങളെ സ്വന്തമെന്നപോലെ പരിചരിക്കുന്നവരെയും നിങ്ങൾക്ക് അറിയില്ലായിരിക്കാം. പക്ഷേ, അറിയാൻ ശ്രമിക്കണം. സാരമില്ല; പക്ഷേ, നിന്ദിക്കരുത്.
നാലു വോട്ടിനും കുറച്ചു സീറ്റിനുംവേണ്ടി ബഹു. മന്ത്രീ, നിങ്ങൾ നുണ പറയരുത്. ഭിന്നശേഷിക്കാരായ അധ്യാപകരെ ആവശ്യത്തിനു കിട്ടുന്നില്ലെന്ന നഗ്നസത്യം അംഗീകരിക്കാനുള്ള മര്യാദയാണ് ഈ സർക്കാർ ആദ്യം കാണിക്കേണ്ടത്. എന്നിട്ട് മറ്റു നിയമനങ്ങൾ അംഗീകരിക്കൂ. നീതിക്കായ് കാത്തിരിക്കുന്ന ആ മനുഷ്യർക്കും തോന്നട്ടെ തങ്ങൾ പറയുന്നതു കേൾക്കാൻ ഇവിടെയൊരു സർക്കാരുണ്ടെന്ന്. മുഖ്യമന്ത്രി തങ്ങൾക്കൊപ്പമാണെന്നതു കേവലം പരസ്യമല്ലെന്നും തോന്നട്ടെ.