കേരളത്തിൽനിന്ന് വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്കുപോലും പാഠനാവശ്യത്തിന് പോകുന്ന യുവാക്കൾ കേരളത്തിലേക്ക് തിരികെ വരാൻ മടിക്കുന്നു. അങ്ങനെ കേരളം വൃദ്ധജനങ്ങളുടെ ഒരു സംസ്ഥാനമായി താമസിയാതെ മാറും എന്ന സൂചനകൾ പുറത്തുവന്നിട്ട് കുറച്ചു കാലമായി. 2023ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 25 ലക്ഷം കേരളീയർ വിദേശത്തു താമസിക്കുന്നു. അതിൽ അഞ്ചു ലക്ഷം യുവാക്കളാണ്. കഴിഞ്ഞ കാലങ്ങളിൽ ജോലിക്കായിട്ടാണ് വിദേശത്തു കുടിയേറിയിരുന്നതെങ്കിൽ, ഇപ്പോൾ വിദ്യാഭ്യാസത്തിനും പിന്നീട് ജോലിക്കും വേണ്ടിയാണ്. ഇവർ കേരളത്തിലേക്കു മടങ്ങിവരാതെ അവിടെ തുടരാൻ പലതരത്തിലുള്ള, നമ്മേക്കാൾ മെച്ചപ്പെട്ട സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളാണ് കാരണമെന്ന് നമുക്കറിയാം. അതുകൊണ്ടാണല്ലോ വിദേശ സർവകലാശാലകൾ കേരളത്തിലോ ഇന്ത്യയിലോ വന്നാലും, യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക് കുറയില്ല എന്നു പറയുന്നത്. യുവാക്കളെ വിദേശത്ത് ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് യാത്രാസൗകര്യം, അത് ട്രെയിൻ, ബസ്, വിമാനം എന്തുമാകട്ടെ. ഇവയിലെല്ലാംതന്നെ ഏതാണ്ടൊരേ നിലവാരത്തിലുള്ള യാത്രാസൗകര്യം സാധാരണ ജനങ്ങൾക്കുപോലും പ്രാപ്യമാണെന്നുള്ളതാണ്. തിങ്ങിനിറഞ്ഞ ബസുകളോ ട്രെയിനുകളോ ഒന്നും അവിടെ കാണാൻ കഴിയില്ല. വളരെ നേരത്തേ റിസർവ് ചെയ്ത് നോക്കിയിരിക്കേണ്ട ആവശ്യവുമില്ല. ഒരു അത്യാവശ്യത്തിനു യാത്ര ചെയ്യാൻ ഇപ്പോഴും നമ്മുടെ സാധാരണക്കാർക്കുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെ ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സൂചനകൂടിയാണല്ലോ ഗതാഗത സൗകര്യം. അവിടെ എല്ലാം ഭദ്രം ആണെന്നുള്ളതല്ല, മറിച്ച്, ഇത്തരം കാര്യങ്ങളിൽ അവർ കാണിക്കുന്ന ഉത്തരവാദിത്വമാണ് സൂചിപ്പിക്കുന്നത്.
കേരളത്തിലെ റോഡപകടങ്ങൾ
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ സൗകര്യങ്ങളിൽ കുറച്ചു പുരോഗതിയുണ്ട് എന്നുള്ളത് ശരിയാണെങ്കിലും, കേരളത്തിന് ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞോ എന്ന് സംശയമാണ്. റോഡപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ കേരളം മൂന്നാമതാണ്. 2024ലെ കണക്കനുസരിച്ച് ദിവസം 130 റോഡപകടങ്ങളും ശരാശരി 10 മുതൽ 11 വരെ മരണവും ഉണ്ടായി എന്നാണ് റിപ്പോർട്ട്. നമ്മുടെ യുവാക്കളുടെ ഇഷ്ടപ്പെട്ട ഒരു രാജ്യമായ ഇംഗ്ലണ്ടുമായി താരതമ്യം ചെയുമ്പോൾ ചെറിയ സംസ്ഥാനമായ കേരളത്തിൽ ഒരു വർഷം ഇംഗ്ലണ്ടിനേക്കാൾ രണ്ടര ഇരട്ടി റോഡപകടങ്ങൾ ഉണ്ടെന്നാണ് കണക്ക്.
ഈ അപകടങ്ങൾ കൂടാതെ, ദിവസേനയുള്ള യാത്ര അത്യന്തം ബുദ്ധിമുട്ടേറിയതും, എപ്പോൾ എവിടെ എത്താമെന്ന് ഉറപ്പില്ലാത്തതുമായി മാറുകയാണ്. അതുകൊണ്ടാണല്ലോ പ്രായോഗികമായി സമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികൾ എന്ന് അവകാശപ്പെടുന്നവർ പോലീസ് സഹായത്തോടെയും അകമ്പടി കാറോടുകൂടിയും വലിയ സൈറൺ ശബ്ദത്തോടെയും ഒക്കെ യാത്ര ചെയ്യേണ്ടി വരുന്നത്. ഒരുപക്ഷേ സുഗമവും സുരക്ഷിതവുമായ യാത്രാസൗകര്യം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഐപി യാത്രകൾ സാവധാനം ഒഴിവായേനെ. അങ്ങനെ സൗകര്യമുള്ള രാജ്യങ്ങളിൽ ഇത്തരം പ്രമുഖ വ്യക്തികൾ സ്വയം കാറോടിച്ചും സൈക്കിൾ ചവിട്ടിയും അല്ലെങ്കിൽ ബസിലും ട്രെയിനിലും ഒക്കെ സാധാരണക്കാരെപോലെ യാത്ര ചെയ്യുന്നത് പതിവാണ്. അത് നമുക്ക് വലിയ വാർത്തയുമാണ്. ഇങ്ങനെ യാത്രാ അസൗകര്യങ്ങളെ സാധാരണ ജനങ്ങളുടെകൂടി നികുതിപ്പണം ദുരുപയോഗിച്ച്, അവരെ കൂടുതൽ ദുരിതത്തിലാക്കി അവരവരുടെ കാലഘട്ടത്തിലേക്ക് മാത്രം പരിഹരിക്കാനാണ് ഗവൺമെന്റുകൾ പരിശ്രമിച്ചുകാണുന്നത്. ഇനി ചില്ലറ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽപോലും അത്, അതത് ഗവൺമെന്റുകളുടെ ജനങ്ങൾക്കുള്ള ഔദാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ദുരിതയാത്രയുടെ ഗതികേടിൽ പൊതുജനം
ഈ സന്ദർഭത്തിലാണ് കേരളത്തിലെ ട്രെയിൻ ഗതാഗതത്തെക്കുറിച്ചുള്ള വിവാദം നടക്കുന്നത്. ഒരു പ്രമുഖനായ വ്യക്തി, കേന്ദ്ര ഗവൺമെന്റിന്റെ നിർദേശപ്രകാരമാണെന്ന അവകാശവാദത്തിൽ സ്വന്തമായി ഒരു പദ്ധതിപ്രഖ്യാപിക്കുന്നു, അതിനായി ഓഫീസ് പ്രവർത്തനം തുടങ്ങുന്നു. എന്നാൽ, സാക്ഷാൽ റെയിൽവേ മന്ത്രിതന്നെ അതിനെക്കുറിച്ച് ഒന്നും പറയാൻ തയാറാകുന്നില്ല. സംസ്ഥാന ഗവൺമെന്റാകട്ടെ അവരുടേതായ മറ്റൊരു പദ്ധതി പ്രഖ്യാപിക്കുന്നു. പ്രതിപക്ഷമാകട്ടെ ഇതൊന്നുമല്ലാതെ അധികാരത്തിൽ വന്നാൽ മറ്റൊരു പദ്ധതി തയാറാക്കുമെന്ന് പറയുന്നു. ഇതിന്റെയെല്ലാം നടുവിൽ പൊതുജനം ദുരിതയാത്രയുടെ ഗതികേടിൽ നെടുവീർപ്പിടുന്നു. ജനം ആരെ വിശ്വസിക്കണം. ഇത് ഉന്നതമായ സൗകര്യങ്ങളുള്ള വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും ശരിയാണ്.
ദീർഘകാലത്തേക്ക് നിലനിൽക്കേണ്ട, തലമുറകളെതന്നെ ബാധിക്കുന്ന, അതിലധികം വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങളുള്ള ഇത്തരം പദ്ധതികൾ എത്ര സൂക്ഷ്മതയോടെ വേണം പ്ലാൻ ചെയ്യാനും നടപ്പിലാക്കാനും. നമ്മുടെ യുവാക്കൾ പോകുന്ന രാജ്യങ്ങൾ എത്ര രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയമല്ല, വൈദഗ്ധ്യവും രാജ്യത്തിന്റെ ഭാവിയും മാത്രമേ പരിഗണിക്കൂ.
എന്നാൽ, കേരളം ഒരു ജനതയായി, രാഷ്ട്രീയ സമൂഹമായി ഇത്തരം കാര്യങ്ങളിൽ എവിടെ നിൽക്കുന്നു എന്ന് സൂചിപ്പിക്കുന്ന ചില നിർണായക സംഭവ വികാസങ്ങളാണിത്. ഇത്തരം കാര്യങ്ങളിൽ കേരളത്തെപോലെ സാംസ്കാരിക സാമൂഹിക ഉന്നതി നേടാത്ത സംസ്ഥാനങ്ങൾപോലും ഇത്തരം വികസന കാര്യങ്ങളിൽ രാഷ്ട്രീയ സമന്വയത്തിൽ എത്താറുള്ളതായി നാം മനസിലാക്കുന്നു. നാം ആകട്ടെ രാഷ്ട്രീയമായ വേർതിരിവിൽ ഇതെല്ലാം നഷ്ടപ്പെടുത്തുന്നു.
ഇവിടെ വിസ്മയകരമായ ഒരു കാര്യം, നമ്മുടെ താത്പര്യം നമ്മുടെ യുവ തലമുറയോടല്ല, നമ്മുടെ ജനങ്ങളോടല്ല, നമ്മുടെ സംസ്ഥാനത്തോടല്ല, മറിച്ച് അത്ര ശാശ്വതമല്ലാത്ത ചില രാഷ്ട്രീയ രൂപീകരണത്തോടും അതിന്റെ യാന്ത്രികമായ കുറച്ചു സിദ്ധന്തങ്ങളോടും സ്വാർഥ മതികളായ കുറച്ച് നേതാക്കളോടും ആണെന്ന് തോന്നിപ്പോകുന്നു.
ഇത്തരം രാഷ്ട്രീയ സങ്കുചിതത്വവും വിഭാഗീയതയും വിവേചനവും സാധാരണ മനുഷ്യരുടെ അടിസ്ഥാന അവകാശമായ യാത്രാ സൗകര്യത്തിലും വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങളിലും അടിച്ചേൽപ്പിക്കുന്നത് അത്യന്തം സങ്കടകരമായ കാര്യമാണ്. അതുകൊണ്ട് നമ്മുടെ നാടുവിടുന്ന ചെറുപ്പക്കാരെ ഓർത്തു മുതലക്കണ്ണീർ ഒഴുക്കുന്നത് അവസാനിപ്പിക്കുക, സത്യസന്ധമായി അവരെ അവരുടെ വഴിക്കു വിടുക, എന്നിട്ട് കേരളം, പറ്റുമെങ്കിൽ ഇന്ത്യയും രാഷ്ട്രീയക്കളികൾക്ക് മാത്രമായുള്ള സ്ഥലങ്ങളായി പ്രഖ്യാപിക്കുക.