തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരാമർശങ്ങൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ.
കേസിൽ ജഡ്ജിമാർ തോന്നുന്ന പരാമർശങ്ങൾ നടത്തുന്നത് ഹൈക്കോടതിക്കുതന്നെ എതിരേയുള്ള നടപടിയാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രത്യേക അന്വേഷണത്തിനു നിർദേശം നൽകിയതും മേൽനോട്ടം വഹിക്കുന്നതും ഹൈക്കോടതിയാണ്. ഇത് ശരിയായി അറിയാത്ത ആളല്ല സിംഗിൾ ബെഞ്ച്.
സിംഗിൾ ബെഞ്ച് പരാമർശം പ്രത്യേക അന്വേഷണസംഘത്തിന് എതിരേയുള്ളതാണെന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം. എന്നാൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടിയിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
എസ്ഐടിക്കെതിരേ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് കോടതി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്കും ഇതേച്ചൊല്ലിയുള്ള സംഘർഷത്തിനും മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
“നിയമസഭയിൽ പ്രതിപക്ഷം കാട്ടിയ കോപ്രായങ്ങൾ അപലപനീയം”
നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ കാട്ടിയത് കോപ്രായങ്ങളാണെന്നും അത് അപലപനീയമാണെന്നും ഇതിനെ സഭ അപലപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സഭയ്ക്കകത്ത് ഒരുകാലത്തും ഇല്ലാത്ത നടപടികളാണ് പ്രതിപക്ഷം കാട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.