കൊളംബോ: ശ്രീലങ്കയിൽ മൂന്നു പതിറ്റാണ്ടുകളോളം നീണ്ട ആഭ്യന്തര യുദ്ധകാലത്ത് സൈനികരുടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.
സ്ഥിതിഗതികൾ ശാന്തമായി 17 വർഷത്തിനുശേഷമെങ്കിലും നീതി നടപ്പാക്കാൻ ശ്രീലങ്കൻ സർക്കാർ തയാറാകണമെന്ന് ‘ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു, നീതി ലഭിക്കുമെന്ന പ്രതീക്ഷ പോലും’ എന്ന് നാമകരണം ചെയ്തിട്ടുള്ള റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ പ്രായശ്ചിത്തം ചെയ്യാനോ കൂട്ടാക്കാത്തതു മൂലം ഇപ്പോഴും ഉണങ്ങാത്ത ശാരീരിക മുറിവുകളും മാനസികാസ്വാസ്ഥ്യവും ആത്മഹത്യാ പ്രവണതയും നേരിടുന്നവർ അനേകമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച്, ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തവരെ ശിക്ഷിക്കാൻ ശ്രീലങ്കയ്ക്ക് ബാധ്യതയുണ്ട്. കൂടാതെ, രാജ്യം പരസ്യമായി മാപ്പു പറയണമെന്ന ആവശ്യവും റിപ്പോർട്ടിലുണ്ട്.
എൽടിടിഇയുടെ നേതൃത്വത്തിൽ ശ്രീലങ്കയിൽ പ്രത്യേക തമിഴ് മേഖലയ്ക്കുവേണ്ടി നടന്ന 30 വർഷം നീണ്ട സൈനികനീക്കങ്ങൾ നേതാവായ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതോടുകൂടി 2009ൽ അവസാനിക്കുകയായിരുന്നു.