കൊച്ചി: വ്യാജ മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറുടെ പണം തട്ടിയ കേസിൽ കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ റാക്കറ്റിലെ മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. കൊച്ചി സൈബര്‍ പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
എൻജിനീയറിംഗ് ബിരുധദാരിയായ അരൂർ സ്വദേശി സൂരജ് കൃഷ്ണ, മലപ്പുറം വളാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഫൈസൽ, കെ.പി. ആദിൽ എന്നിവരാണ് പിടിയിലായത്. കംബോഡിയ കേന്ദ്രീകരിച്ച് ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.
കൊച്ചിയിലെ യുവ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണിയൽ സൈറ്റ് വഴി ഒരു എൻആർഐ യുവതിയുടെ പേരിൽ വ്യാജ വിവാഹ അഭ്യർഥന നടത്തിയാണ് സംഘം ഡോക്ടറെ വലയിലാക്കിയത്.
സൗഹൃദം സ്ഥാപിച്ച ശേഷം വെബൈസ്റ്റ് എന്ന ട്രേഡിംഗ് ആപ്പ് ഡോക്ടർക്ക് പരിചയപ്പെടുത്തി. താനും ഇതിലൂടെ വൻ ലാഭം ഉണ്ടാക്കുന്നുണ്ടെന്ന് സ്ക്രീൻഷോട്ടുകൾ സഹിതം ഡോക്ടറെ വിശ്വസിപ്പിച്ചു. യുവതിയുടെ വാക്കുകൾ വിശ്വസിച്ച് പല ഘട്ടങ്ങളിലായി 37 ലക്ഷം രൂപ ഡോക്ടർ ആപ്പിൽ നിക്ഷേപിച്ചു.
ലാഭമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ചൈനീസ് പൗരന്മാർ ഒരു കോർപറേറ്റ് കമ്പനിക്ക് സമാനമായ രീതിയിലാണ് കംബോഡിയയിൽ ഈ തട്ടിപ്പ് കേന്ദ്രം നടത്തുന്നത്.
വൻ ശമ്പളം കൈപ്പറ്റിയാണ് മുഖ്യപ്രതി സൂരജ് തട്ടിപ്പ് സംഘത്തിനായി പ്രവർത്തിച്ചിരുന്നത്. അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും പണം ഉടൻ പിൻവലിക്കാനും സൈബർ സാങ്കേതിക വിദ്യയിൽ വിദഗ്ധരായ ചെറുപ്പക്കാരെയാണ് സംഘം നിയോഗിച്ചിരുന്നത്.