ശബരിമല: സന്നിധാനത്ത് തിരക്ക് വർധിച്ചതിന്റെ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ലെന്ന് എഡിജിപി എസ്. ശ്രീജിത്ത്. ദർശനത്തിനെത്തുന്നവർ അന്നുതന്നെ ദർശനം വേണമെന്നു നിർബന്ധം പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വന്നവരെ പറഞ്ഞുവിടാൻ പറ്റാത്തതിനാൽ നിലവിൽ സ്പോട്ട് ബുക്കിംഗ് കൊടുക്കുകയാണ്. നിലയ്ക്കലുള്ള സ്പോട്ട് ബുക്കിംഗ് ക്വാട്ട കഴിഞ്ഞാൽ പിറ്റേ ദിവസമേ ദർശനം കിട്ടൂവെന്ന് ജനങ്ങൾ അറിയണം. ശബരിമല ഒരു കാനന പ്രദേശമാണെന്നും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ജനങ്ങൾ മനസിലാക്കണെന്നും അദ്ദേഹം പറഞ്ഞു.
വെർച്വൽ ക്യൂ പാസ് എടുത്ത ഭക്തർ അന്നുവരാതെ മറ്റൊരു ദിവസം വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വന്നവരെ തിരിച്ചുവിടുന്നത് അവർക്കും ഞങ്ങൾക്കും ബുദ്ധിമുട്ടായതിനാൽ ഭഗവാൻ തന്നെ ഒരു പരിഹാരം ഉണ്ടാക്കും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആദ്യദിവസം തന്നെ തിരക്ക് വർധിച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഒന്നാമത്തെ ദിവസം വൈകിട്ട് കഴിഞ്ഞ വർഷം 29,000 പേരാണ് വന്നതെങ്കിൽ ഇത്തവണ 55,000 പേരാണ് എത്തിയത്.