ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിനു പിന്നാലെ 2026ൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.6 ശതമാനത്തിലേക്ക് ഇടിയാൻ സാധ്യതയെന്നു യുഎൻ റിപ്പോർട്ട്. രാഷ്ട്രീയ, ഭൗമ സംഘർഷങ്ങൾ, അന്താരാഷ്ട്ര സാന്പത്തിക സമ്മർദങ്ങൾ, ആഗോള സാമ്പത്തിക അസ്ഥിരത എന്നിവ ഇന്ത്യയുടെ ജിഡിപി വളർച്ചയെ ബാധിച്ചേക്കാമെന്നാണ് യുഎൻ വിലയിരുത്തൽ.
2025ൽ മികച്ച പ്രകടനം നടത്തി 7.4 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ച. വളർച്ച മന്ദഗതിയിലാണെങ്കിലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും. നിയന്ത്രിത ഗാർഹികച്ചെലവുകളും പൊതുനിക്ഷേപവും കുറഞ്ഞ പലിശനിരക്കും രാജ്യത്തിന്റെ സാന്പത്തിക പരിവർത്തനങ്ങൾക്കു വളർച്ച കൂട്ടുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ "ലോകസാമ്പത്തിക സ്ഥിതിയും സാധ്യതകളും'' എന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഇന്ത്യയ്ക്കു മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയതു ചില ഉത്പന്നങ്ങളെ ബാധിച്ചേക്കുമെങ്കിലും പ്രധാന കയറ്റുമതി മേഖലകളെ ബാധിക്കില്ലെന്നാണ് കരുതുന്നതെന്നു റിപ്പോർട്ട് പറയുന്നു. മാത്രമല്ല, മറ്റു വിപണികളിലേക്കു പ്രവേശിക്കാനുള്ള സാധ്യതകളും മുന്നിലുണ്ട്.
ഇന്ത്യയിൽനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങളുടെയും ഇറക്കുമതിക്ക് അമേരിക്കയിലെ ട്രംപ് ഭരണകൂടം 50 ശതമാനം ഉയർന്ന നികുതി ചുമത്തിയിട്ടുണ്ട്. കൂടാതെ, റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുകയാണെങ്കിൽ ഈ നികുതി 500 ശതമാനമായി കൂട്ടുമെന്ന ഭീഷണിയും നിലവിലുണ്ട്.
2025ൽ കണക്കാക്കിയ 2.8 ശതമാനത്തേക്കാൾ ആഗോള സാമ്പത്തിക വളർച്ച 2026ൽ 2.7 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്. ഇതു കോവിഡിനു മുൻപുള്ള ശരാശരി നിരക്കായ 3.2 ശതമാനത്തേക്കാൾ വളരെ താഴെയുമാണ്. രാഷ്ട്രീയ, ഭൗമ, സാങ്കേതിക മേഖലകളിലെ സംഘർഷങ്ങളാണ് ലോക സാമ്പത്തിക വ്യവസ്ഥിതിയെ അസ്ഥിരപ്പെടുത്തുകയും പിന്നിലേക്കു വലിക്കുകയും ചെയ്യുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.