തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാർ എന്നും അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചതു മുതല്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു കേസ് ഓരോ ഘട്ടത്തിലും മുന്നോട്ടുപോയത്. ഇത് ഏതെങ്കിലും വ്യക്തിയോടുള്ള വിരോധം തീര്‍ക്കലല്ല, മറിച്ച് നീതി നടപ്പാക്കലാണ്.
സ്വന്തം തോന്നലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ ഗൂഢാലോചന ആരോപിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ പ്രസ്താവന അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു വെളിവാക്കുന്നത്. വിധിയുടെ പകര്‍പ്പു ലഭിച്ചശേഷം നിയമപരമായ പരിശോധനകള്‍ നടത്തി സര്‍ക്കാര്‍ ഉചിതമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തെയും ജനങ്ങളുടെ ക്ഷേമത്തെയും സംബന്ധിച്ച് മുഖ്യമന്ത്രി ഉന്നയിച്ച 13 സുപ്രധാന ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്നും മന്ത്രി പറഞ്ഞു. വികസന കാര്യങ്ങളില്‍ മറുപടിയില്ലാത്തതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വിചിത്രമായ ന്യായങ്ങള്‍ നിരത്തിയും പരമാബദ്ധങ്ങള്‍ പറഞ്ഞും അദ്ദേഹം ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത്.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ വന്‍കിട പദ്ധതികളെ കണ്ണടച്ചെതിര്ത്ത ചരിത്രമാണ് യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു.