തിരുവനന്തപുരം: ബജറ്റിൽ ദേവികുളം മണ്ഡലത്തിനു വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചു. മണ്ഡലത്തിലെ അഞ്ച് സർക്കാർ സ്കൂളുകളുടെ നവീകരണത്തിനായി അഞ്ചു കോടി രൂപ പ്രഖ്യാപിച്ചു.
ഗവ.ഹയർസെക്കൻഡറി സ്കൂൾ വെള്ളത്തൂവൽ, ഗവ.ഹയർസെക്കൻഡറി സ്കൂൾ ദേവിയാർകോളനി, ജിഎൽപിഎസ് ഇരുമ്പുപാലം, ജിഎച്ച്എസ് ചിത്തിരപുരം, ജിഎൽപിഎസ് ദേവികുളം സ്കൂളുകൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. മൂന്നാറിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമാണത്തിന് രണ്ടു കോടി രൂപ അനുവദിച്ചു.
ദേവികുളത്ത് സർക്കാർ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് നിർമാണത്തിന് മൂന്നു കോടി, മൂന്നാർ പോലീസ് സ്റ്റേഷനു സമീപം ദേവികുളം റോഡിലെ പാലം നിർമാണത്തിന് മൂന്നു കോടി രൂപയും പട്ടിശേരി ഡാമിന്റെയും കനാൽ സംവിധാനത്തിന്റെയും നിർമാണത്തിന് 17 കോടി രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വട്ടവട - ടോപ് സ്റ്റേഷൻ - മൂന്നാർ റോഡിന്റെ വികസനത്തിന് പ്രത്യേക തുകയും പ്രഖ്യാപിച്ചു. ദേവികുളം അഡ്വഞ്ചർ അക്കാഡമി കെട്ടിട നിർമാണത്തിന് ഏഴു കോടി രൂപ, മൂന്നാർ - മറയൂർ റോഡിലെ കന്നിമല പാലത്തിന് മൂന്നു കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള ഇടുക്കി പാക്കേജിന് 80 കോടി രൂപ 2026-27 വർഷത്തിൽ അനുവദിച്ചു.
കൂടാതെ 120 കോടി രൂപ വകയിരുത്തിയിട്ടുള്ള 15 പദ്ധതികൾ കൂടി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയുടെ വകുപ്പുതല പരിശോധനകൾ നടത്തി തുടർ വർഷങ്ങളിൽ നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പഞ്ഞു.