അടിമാലി: അടിമാലി വെള്ളത്തൂവലിനു സമീപം വീടിന് തീപിടിച്ച് ഒരാൾക്ക് ദാരുണന്ത്യം. രാജക്കാട് നടുമറ്റം സ്വദേശി ചെമ്പിൽ ശശീന്ദ്രൻ (64) ആണ് മരിച്ചത്. വെള്ളത്തൂവലിൽ താമസിക്കുന്ന വിക്രമൻ എന്നു വിളിക്കുന്ന റെജികുമാറിന്റെ വീടാണ് കത്തി നശിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
വെള്ളത്തൂവൽ കല്ലാർകുട്ടി റോഡരികിലാണ് അഗ്നിക്കിരയായ വീട്. വഴിയരികിൽ കിടക്കുന്ന പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് സാധനങ്ങളുമൊക്കെ പെറുക്കി വീട്ടിൽ സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് വിക്രമനെന്നാണ് പരിസരവാസികൾ നൽകുന്ന വിവരം. ഇക്കാരണം കൊണ്ടുതന്നെ വിക്രമന്റെ വീട്ടിൽ നിറയെ ഇത്തരം വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്.
രാത്രിയിൽ പടക്കം പൊട്ടിക്കുന്നതിനിടയിൽ അബദ്ധത്തിൽ പ്ലാസ്റ്റിക്ക് വസ്തുക്കളിൽ തീ പടർന്നതാണോ അപകടത്തിന് ഇടയാക്കിയതെന്ന സംശയം നിലനിൽക്കുന്നുണ്ട്.
തീ പിടിത്തതിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. വീട്ടിൽനിന്ന് തീയും പുകയും ഉയർന്നതോടെയാണ് സമീപവാസികൾ വിവരമറിഞ്ഞത്. ഉടൻ വിവരം പോലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. വീടും കത്തിയമർന്ന നിലയിലാണ്.
വീടിനുള്ളിലാണ് മൃതദേഹം കിടന്നിരുന്നത്. ഫോറൻസിക് സംഘം ഉൾപ്പെടെയെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പൈനാവ് പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.