കോൽക്കത്ത: മുകുൾ റോയിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോൽക്കത്ത ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി.
ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് മുകുൾ റോയിയെ കോൽക്കത്ത ഹൈക്കോടതി അയോഗ്യനാക്കിയത്. തുടർന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കൂറുമാറ്റ നിരോധന വ്യവസ്ഥകൾ ഉപയോഗിച്ച് റോയിയെ പുറത്താക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർഥിയായി കൃഷ്ണനഗർ ഉത്തറിൽ നിന്നും മത്സരിച്ച് ജയിച്ച മുകുൾ റോയി, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലേക്ക് (ടിഎംസി) കൂറുമാറി. മുഖ്യമന്ത്രി മമത ബാനർജിയുടെയും ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം ടിഎംസിയിൽ അംഗത്വം സ്വീകരിച്ചത്.
ബിജെപി ടിക്കറ്റിൽ നിന്നും വിജയിച്ച മുകുൾ റോയി തൃണമൂൽ കോൺഗ്രസിൽ ചേർന്നത് കൂറുമാറ്റ നിരോധന നിയമത്തിന് കീഴിൽ വരുമെന്ന് നിരീക്ഷിച്ചാണ് കോൽക്കത്ത ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയത്. ബിജെപിയാണ് മുകുൾ റോയിക്കെതിരെ കോൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.