ബംഗളൂരു: വ്യവസായി സി.ജെ.റോയിയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക പോലീസ്. ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. റോയിയുടെ കുടുബാംഗങ്ങളുടെയും മൊഴിയെടുക്കും.
റോയിയുടെ ഫോണുകളും വിശദമായി പരിശോധിക്കും. മൊബൈൽ ഫോണുകളും വെടിയുതിര്‍ത്ത തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
റോയിയുടെ സംസ്കാരം ഇന്ന് ബംഗളൂരുവിൽ നടക്കും. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ ഒൻപതോടെ ബംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും.
സഹോദരൻ സി.ജെ. ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒന്ന് വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം. വെള്ളിയാഴ്ചയാണ് റോയ് ജീവനൊടുക്കിയത്.