മുംബൈ: മുംബൈ മേയർസ്ഥാനം ലക്ഷ്യമിട്ട് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ബാൽ താക്കറെയുടെ ജന്മശതാബ്ദി വർഷത്തിൽ ഒരു ശിവസേനാ മേയർ മുംബൈക്കുണ്ടാകണമെന്ന് ഒരു വിഭാഗം ശിവസൈനികർ ആഗ്രഹിക്കുന്നുവെന്ന ഷിൻഡെയുടെ പ്രസ്താവനയാണ് അഭ്യൂഹമുയർത്തുന്നത്.
അതേസമയം, മുംബൈ മേയർ മഹായുതിയിൽനിന്നാകുമെന്ന് ഷിൻഡെ വ്യക്തമാക്കുന്നു. രണ്ടര വർഷം മേയർസ്ഥാനം ശിവസേനയ്ക്കു ലഭിക്കണമെന്നാണ് ഷിൻഡെയുടെ താത്പര്യം. ശിവസേന ഷിൻഡെപക്ഷത്തെ 29 കൗൺസിലർമാരെയും മുംബൈയിലെ ഹോട്ടലിലേക്കു മാറ്റിയിരുന്നു.
ബജെപിയെ ഭയന്നാണ് ഷിൻഡെ കൗൺസിലർമാരെ ഹോട്ടലിലേക്കു മാറ്റിയതെന്ന് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. 227 അംഗ കൗൺസിലിൽ ബിജെപി-ശിവസേന സഖ്യത്തിന് 118 പേരുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷത്തിന് 106 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 114 വോട്ടാണ്.