തിരുവനന്തപുരം: സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ബുധനാഴ്ച പുറപ്പെടുവിക്കും.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട പഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാ പെരുമാറ്റചട്ടം നിലനിൽക്കും. ഈ വാർഡുകളിൽ നിലവിൽ സ്ഥാനാർഥികളായവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
അതേസമയം തിരുവനന്തപുരം വിഴിഞ്ഞം വാർഡിൽ തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പായി. കോർപറേഷനിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ ബിജെപിക്ക് വിഴിഞ്ഞം വാർഡിൽ ജയം അനിവാര്യമാണ്. 101 അംഗ കൗൺസിലിൽ 50 സീറ്റുകളിലാണ് ഇപ്പോൾ ബിജെപി ജയിച്ചിരിക്കുന്നത്.
ഇടതുപക്ഷം 29 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ യുഡിഎഫ് നിലമെച്ചപ്പെടുത്തി 19 സീറ്റിൽ വിജയിച്ചു. വിഴിഞ്ഞത്ത് മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ ഇതിനകം പ്രചാരണം സജീവമാക്കി.