തിരുവനന്തപുരം: പ്രധാനമായും കുട്ടികളെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് രോഗബാധ പടരാതിരിക്കാൻ വാക്സിൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ.
അഞ്ചു വയസിന് താഴെയുള്ള കുട്ടികളും കൗമാരക്കാരും കൂടുതലായും ഇരകളാകുന്ന മെനിഞ്ചൈറ്റിസിന്റെ ആജീവനാന്ത സങ്കീർണതകൾക്കുള്ള സാധ്യത മാതാപിതാക്കൾക്ക് തിരിച്ചറിയാൻ കഴിയാറില്ലെന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ക്ലിനിക്കൽ ഡയറക്ടർ ഓഫ് പീഡിയാട്രിക്സും മെഡിക്കൽ സൂപ്രണ്ടുമായ ഡോ. പ്രമീള ജോജി പറഞ്ഞു.
ആഗോളതലത്തിൽ ഓരോ വർഷവും 25 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മെനിഞ്ചൈറ്റിസ് രോഗത്തിന് ഇരയാകുന്നവരിൽ ഏകദേശം 70 ശതമാനം പേരും അഞ്ചു വയസിനു താഴെയുള്ള കുട്ടികളാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മസ്തിഷ്ക ജ്വരം എന്ന പേരിലും അറിയപ്പെടുന്ന മെനിഞ്ചൈറ്റിസ് തലച്ചോറിനും സുഷുമ്നാ നാഡിക്കും ചുറ്റുമുള്ള പാളിയുടെ വീക്കമാണ്. ഇത് സാധാരണയായി ബാക്ടീരിയ, ഫംഗസ് അല്ലെങ്കിൽ വൈറൽ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. പനി, ആശയക്കുഴപ്പം, തലവേദന, ഓക്കാനം, ഛർദി തുടങ്ങിയവയാണ് പൊതുവായ ലക്ഷണങ്ങൾ.